കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിന് പിന്നാലെ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയം ഗൗരവതരവും ഗുരുതരവുമാണെന്നും രേഖകള്‍ പരിശോധിച്ച ശേഷം എന്തുചെയ്യണമെന്നതിനെ കുറിച്ച് തീരുമാനിക്കുമെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വീണാ വിജയനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ മാദ്ധ്യമങ്ങള്‍ വിവാദങ്ങളുണ്ടാക്കി, വിഷയം വഷളാക്കുകയാണെന്നാണ് സിപിഎം നിലപാട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണക്ക് സ്വകാര്യ കമ്പനിയില്‍ നിന്ന് മാസപ്പടി ഇനത്തില്‍ മൂന്ന് വര്‍ഷത്തിനിടെ 1.72 കോടി രൂപ കിട്ടിയെന്നതിന്റെ രേഖകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് വിവാദങ്ങള്‍ക്ക് വഴി തെളിച്ചത്. തലസ്ഥാനത്ത് എത്തിയ ശേഷം വിഷയം വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടുമോ എന്നതടക്കം പിന്നീട് തീരുമാനിക്കുമെന്നും ഗവര്‍ണര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.