കോഴിക്കോട്:പ്രസവ ശസ്ത്രക്രിയക്കിടെ ഉപകരണം ഡോക്ടര്‍മാര്‍ വയറില്‍ മറന്നു വെച്ച സംഭവത്തില്‍ വീണ്ടും സമരത്തിനൊരുങ്ങി ഹര്‍ഷിന.ആരോഗ്യമന്ത്രി നേരിട്ടുതന്ന ഉറപ്പുകൾ പാലിക്കാത്തതിനാൽ സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം തുടങ്ങുമെന്ന് കോഴിക്കോട് അടിവാരം സ്വദേശി ഹര്‍ഷിന പറഞ്ഞു.
നീതിതേടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ ഫെബ്രുവരി അവസാനവാരം ഹർഷിന സമരം തുടങ്ങിയപ്പോൾ ആരോഗ്യമന്ത്രി പറഞ്ഞത് രണ്ടാഴ്ചക്കകം പ്രശ്ന പരിഹാരം കാണുമെന്നായിരുന്നു. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ച വിശദപരിശോധനക്ക് ശേഷം ഉടൻ നടപടിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.എന്നാൽ മൂന്നാഴ്ച കഴിഞ്ഞിട്ടും ഒരു നടപടിയുമില്ല. ആരോഗ്യ മന്ത്രിയുടെ ഓഫീസിലേക്ക് നേരിട്ട് വിളിച്ചപ്പോഴും മറുപടിയില്ലെന്ന് ഹർഷിന പറയുന്നു.
2017 ൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് നടന്ന ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയെന്നാണ് ഹര്‍ഷിനയുടെ പരാതി. അഞ്ചുവർഷം വേദനതിന്ന് ജീവിച്ചു. ചികിത്സാപിഴവെന്ന പരാതിയിൽ മെഡിക്കൽ കോളേജ് പോലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.