മുംബൈ:സവർക്കർ ബ്രിട്ടീഷ് അധികാരികളോട് മാപ്പ് പറഞ്ഞതിന് തെളിവ് ഹാജരാക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് വി ഡി സവർക്കറുടെ കൊച്ചുമകൻ രഞ്ജിത് സവർക്കർ.രാഹുൽ ഗാന്ധിയുടെ സവർക്കർ പരാമർശത്തോട് പ്രതികരിച്ച രഞ്ജിത് സവർക്കർ , രാഹുൽ ചെയ്യുന്നതെതെല്ലാം ബാലിശമാണെന്ന് പറഞ്ഞു.
“സവർക്കർ അല്ലാത്തതിനാൽ താൻ മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ സവർക്കർ മാപ്പ് പറഞ്ഞതായി തെളിയിക്കുന്ന രേഖകൾ കാണിക്കാൻ ഞാൻ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു. നേരെമറിച്ച്, അദ്ദേഹം രണ്ട് തവണ സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞു. രാഹുൽ ഗാന്ധി ചെയ്യുന്നതെല്ലാം ബാലിശമാണ്,” എന്ന് രഞ്ജിത് സവർക്കർ പറഞ്ഞു.
ലോക്‌സഭയിൽ നിന്ന് പുറത്താക്കിയതിനെക്കുറിച്ചുള്ള വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു, “എന്റെ പേര് സവർക്കറല്ല, എന്റെ പേര് ഗാന്ധി എന്നാണ്. ഞാൻ ആരോടും മാപ്പ് പറയില്ല” എന്ന്. ആദ്യമായല്ല രാഹുൽ ഗാന്ധി സവർക്കറിനെതിരെ ആരോപണം ഉന്നയിക്കുന്നത്. ആൻഡമാൻ സെല്ലുലാർ ജയിലിൽ നിന്ന് മോചിപ്പിക്കാൻ വി ഡി സവർക്കർ ദയാഹർജികൾ എഴുതാറുണ്ടെന്നും ബ്രിട്ടീഷ് രാജിൽ നിന്ന് പെൻഷൻ സ്വീകരിച്ചിട്ടുണ്ടെന്നും കഴിഞ്ഞ വർഷം നവംബറിൽ നടന്ന ഭാരത് ജോഡോ യാത്രയിൽ രാഹുൽ പറഞ്ഞിരുന്നു.