കണ്ണൂർ: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വീണ ജോർജ് അറിയിച്ചു. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവ ചികിത്സക്കെത്തുന്നവരിൽ നിന്ന് കൈക്കൂലി ഈടാക്കുന്നുവെന്ന പരാതിയുമായി കഴിഞ്ഞ ദിവസം യുവാവ് രംഗത്തെത്തിയിരുന്നു.
ഭാര്യയുടെ പ്രസവത്തിനായി ഗൈനക്കോളജിസ്റ്റിന് 2000 രൂപയും അനസ്തേഷ്യ ഡോക്ടർക്ക് 3000 രൂപയും കൊടുക്കേണ്ടി വന്നുവെന്നായിരുന്നു തലശ്ശേരി സ്വദേശിയായ യുവാവിന്റെ പരാതി. ചികിത്സയ്ക്ക് എത്തുന്ന എല്ലാവരിൽ നിന്നും പണം വാങ്ങുന്നുണ്ടെന്നും രോഗികളുടെ ജീവനെ കുറിച്ച് ആലോചിച്ച് ആരും പരാതിപ്പെടാറില്ലെന്നും യുവാവ് പറഞ്ഞിരുന്നു.