തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ നിർമാണത്തിന് ആവശ്യമായ പോലീസ് സുരക്ഷ ഉറപ്പാക്കണമെന്ന ഇടക്കാല ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവ് നടപ്പാക്കിയത് സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ സർക്കാരിനോടും പോലീസിനോടും കോടതി നിർദേശിച്ചു. അദാനിയുടെയും കരാർ കമ്പനിയുടെയും കോടതിയലക്ഷ്യ ഹർജികളിൽ സമരക്കാർക്കും സർക്കാരിനും കോടതി നോട്ടീസ് അയച്ചു
റോഡിലെ തടസ്സങ്ങൾ നീക്കം ചെയ്യണമെന്ന് നേരത്തെ നിർദേശിച്ചിരുന്നതാണ്. പോലീസിന് കഴിയില്ലെങ്കിൽ കേന്ദ്രസേനയെ ആവശ്യപ്പെടാനും കൃത്യമായി പറഞ്ഞിരുന്നില്ലേയെന്നും കോടതി ചോദിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയമോ സമരമോ കോടതിയുടെ പരിഗണനയിലില്ല. നിർമാണത്തിന് തടസ്സമുണ്ടാകരുതെന്നാണ് കോടതിയുടെ പരിഗണനാ വിഷയം
പദ്ധതിക്കെതിരെ ലത്തീൻ അതിരൂപതയാണ് വിവിധ ഇടവകകളിൽ നിന്ന് ആളെയിറക്കി സമരം നടത്തുന്നത്. പണി നിലച്ചത് കാരണം 100 കോടി നഷ്ടപരിഹാരമാണ് അദാനി ഗ്രൂപ്പ് സർക്കാരിനോട് ചോദിക്കുന്നത്.