വാഷിംഗ്ടൺ: സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങൾ ലംഘിക്കുന്നതിനെ തുടർന്ന് താലിബാൻ അംഗങ്ങൾക്ക് വിസ നിയന്ത്രങ്ങൾ ഏർപ്പെടുത്തി അമേരിക്ക.നിലവിൽ താലിബാൻ അംഗങ്ങളായിരിക്കുന്നവർക്കും മുൻ താലിബാൻ അംഗങ്ങൾക്കും വിസ അനുവദിക്കുന്ന കാര്യത്തിൽ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും സെക്കൻഡറി, ഉന്നത വിദ്യാഭാസം എന്നിവ നിഷേധിക്കൽ, ജോലിയിൽ സ്ത്രീകളുടെ പ്രാതിനിധ്യം വെട്ടിക്കുറയ്‌ക്കൽ, കരിയർ തിരഞ്ഞെടുക്കാൻ സ്ത്രീകളെ അനുവദിക്കതിരിക്കൽ, അവരുടെ സഞ്ചാര സ്വാതന്ത്ര്യം തടയൽ, സ്ത്രീകൾക്കെതിരായ അക്രമങ്ങൾ തുടങ്ങിയവ അവസാനിപ്പിക്കാനും അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടു.സിക്സ്ത് ഗ്രേഡിന് ശേഷം തുടർപഠനം ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് അത് നിഷേധിക്കുന്ന ലോകത്തിലെ ഒരേയൊരു ഭരണകൂടമാണ് താലിബാന്റേതെന്നും അമേരിക്ക കുറ്റപ്പെടുത്തി.
അഫ്ഗാൻ ജനതയുടെ സ്വാതന്ത്ര്യ ബോധത്തെ അംഗീകരിക്കുന്നു. അഫ്ഗാൻ ജനതയുടെ, പ്രത്യേകിച്ച് സ്ത്രീകളുടേയും കുട്ടികളുടേയും മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ അമേരിക്ക എന്നും ഒപ്പമുണ്ടാകുമെന്നും ബ്ലിങ്കൻ അറിയിച്ചു.