കൊച്ചി: സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പരിശോധനകൾ നടന്നു വരികയാണ്. ദിവസവും ഒട്ടനവധി ഹോട്ടലുകളാണ് പൂട്ടിക്കുന്നത്. ഇപ്പോഴിതാ കട്ടൻ ചായയിൽ പോലും മായമുണ്ടെന്ന കണ്ടെത്തലാണ് പുറത്തുവരുന്നത്. പച്ചവെള്ളത്തിൽ ഇട്ടാൽ കട്ടൻ ചായയാകുന്ന ചായപ്പൊടി പിടിച്ചിടുത്തിരിക്കുകയാണ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ. എറണാകുളം ജില്ലയിലാണ് സംഭവം.
പറവൂർ ചേന്ദമംഗലം കവലയിൽ നഗരസഭയുടെ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച മജ്‌ലിസ് ഹോട്ടലിൽ നിന്നാണു മായം ചേർത്ത 2 കിലോഗ്രാം തേയിലപ്പൊടി കണ്ടെടുത്തത്. പ്രാഥമിക പരിശോധനയിൽ തന്നെ തേയില വ്യാജൻ ആണെന്നു തിരിച്ചറിഞ്ഞു. വെള്ളത്തിൽ ഇട്ടപ്പോൾ തന്നെ തേയിലയുടെ കളർ ഇളകി കടുപ്പമുള്ള കട്ടൻചായ പോലെയാവുകയായിരുന്നു. അധികൃതർ ഹോട്ടൽ പൂട്ടിച്ചു.
വെടിമറ സ്വദേശി ഹസൻ എന്ന ആളാണ് തേയില വിതരണം ചെയ്തതെന്ന് കട ഉടമ മൊഴിനൽകിയിട്ടുണ്ട്. വിദഗ്ധ പരിശോധനയ്ക്കായി തേയില ലാബിലേക്ക് അയച്ചു. സിന്തറ്റിക് കളർ ആകാനാണു സാധ്യതയെന്നാണ് നിഗമനം. മറ്റൊരു ഹോട്ടലിലും ഈ തേയില കണ്ടെത്തിയെങ്കിലും സാംപിൾ എടുക്കാനുള്ള അളവിൽ ഇല്ലാതിരുന്നതിനാൽ നശിപ്പിച്ചു. ഹോട്ടലിന് നോട്ടീസും നൽകി. ബിൽ നൽകാതെ ഹസൻ തേയില വ്യാപകമായി വിൽപന നടത്തുന്നുണ്ടെന്ന് അധികൃതർക്കു ലഭിച്ച വിവരം. മായം ചേർത്ത ചായപ്പൊടി വിൽപന നടത്തിയതിന് ഇയാൾക്കെതിരെ അധികൃതർ കൊടുത്ത കേസ് കോടതിയിൽ നിലനിൽപ്പുണ്ട്. ലാബിൽ നിന്നുള്ള ഫലം ലഭിച്ചാൽ വിതരണക്കാരനെതിരെ വീണ്ടും നടപടിയെടുക്കുമെന്നും അധികൃതർ പറഞ്ഞു.