കോട്ടയം : സൈബർ ആക്രമണത്തിൽ മനംനൊന്ത് യുവതി ആത്മഹത്യസംഭവത്തിൽ പ്രതിക്കായി പോലീസിന്റെ തിരച്ചിൽ തുടരുന്നു. കോതനല്ലൂർ വരകുകാലായിൽ ആതിര മുരളീധരൻ ജീവനൊടുക്കിയ സംഭവത്തിലാണ് പ്രതിയായ കോതനല്ലൂർ മുണ്ടയ്ക്കൽ അരുൺ വിദ്യാധരനെ കണ്ടെത്താനാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. ഇയാൾ കോയമ്പത്തൂരിലേക്ക് കടന്നെന്നാണ് സൂചന. ഇയാളെ തേടി കോയമ്പത്തൂരിലെത്തിയ പൊലീസ് സംഘം തിരച്ചിൽ തുടരുകയാണ്.
അതേസമയം പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ടും യുവതി നൽകിയ പരാതി സ്റ്റേഷനിൽനിന്ന് ചോർത്തി അരുണിന് നൽകിയെന്ന് ആരോപിച്ചും പ്രതിപക്ഷ യുവജനസംഘടനാ പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
സൈബർ ആക്രമണം നേരിട്ട കോതനല്ലൂർ വരകുകാലായിൽ ആതിര മുരളീധരനെ (26) ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് ഒരു ദിവസം മുൻപ് സമൂഹ മാദ്ധ്യമത്തിൽ കുറിപ്പുകളും ചിത്രങ്ങളുമിട്ട് അപമാനിക്കുന്നത് ചൂണ്ടിക്കാട്ടി കോതനല്ലൂർ മുണ്ടയ്ക്കൽ അരുൺ വിദ്യാധരനെതിരെ (32) ആതിര കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയിരുന്നു. നിലവിൽ ഇയാൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.