കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിലെ ഫ്ളാറ്റിൽ നിന്ന് മാതാവ് വലിച്ചെറിഞ്ഞുകൊന്ന നവജാതശിശുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. കൊച്ചി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുക്കുന്ന മൃതദേഹം ഏറ്റുവാങ്ങി പോലീസാകും നടപടികൾ പൂർത്തിയാക്കുക. ആശുപത്രിയിൽ റിമാൻഡിൽ കഴിയുന്ന കുഞ്ഞിന്‍റെ മാതാവിന്‍റെ സമ്മതപത്രം പോലീസ് വാങ്ങിയിട്ടുണ്ട്.
അതേസമയം, യുവതി ഇപ്പോഴും സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. മൊഴിയെടുക്കാൻ സാധിക്കുമോ എന്നറിയാൻ ശനിയാഴ്ച പോലീസ് സംഘം ആശുപത്രിയിലെത്തിയിരുന്നു. പക്ഷേ, ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വിവരങ്ങൾ ശേഖരിക്കാതെ മടങ്ങി.
കഴിഞ്ഞ ദിവസം പോസ്റ്റുമോർട്ടത്തിനിടെ ശേഖരിച്ച കുഞ്ഞിന്‍റെ ഡി എൻ എ സാമ്പിൾ പോലീസ് ഇന്ന് ശാസ്ത്രീയ പരിശോധനക്കും അയക്കും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്‍റെ മാതാവിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനുളള നടപടികൾ തുടങ്ങുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.