ദില്ലി : വ്യോമസേനാ ഹെലിക്കോപ്റ്റര്‍ ഇന്ത്യന്‍ മിസൈലേറ്റ് തകര്‍ന്ന സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടതായി വ്യോമസേനാ വൃത്തങ്ങളെ ഉദ്ധരിച്ച് ദി ട്രിബ്യൂണ്‍ റിപ്പോർട്ട് ചെയ്തു. കോര്‍ട്ട് മാര്‍ഷല്‍ ചെയ്തതിനു പിന്നാലെയാണ് നടപടിയെന്നാണ് റിപ്പോർട്ട്. ശ്രീനഗറിലെ എയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ചീഫ് ഓപറേഷന്‍ ഓഫീസറായ സുമന്‍ റോയ് ചൗധരിയെയാണ് പിരിച്ചുവിട്ടത് എന്നാണ് റിപ്പോർട്ടിലുള്ളത്. അതേസമയം കോര്‍ട്ട് മാര്‍ഷല്‍ കണ്ടെത്തലുകളും ശിക്ഷാ വിധിയും വ്യോമസേനാ മേധാവി സ്ഥിരീകരിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
പുല്‍വാമ ആക്രമണത്തിനു തിരിച്ചടിയായി നടത്തിയ പാകിസ്ഥാനിലെ ബാലാകോട്ട് ആക്രമണത്തിന് ഒരു ദിവസത്തിനു ശേഷം ഫെബ്രുവരി 27-നാണ് എം.ഐ. 17 ഹെലിക്കോപ്ടര്‍ ഇന്ത്യയുടെത്തന്നെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ മിസൈലേറ്റ് തകര്‍ന്നത്. സംഭവത്തില്‍ ആറ് വ്യോമസേനാംഗങ്ങൾ വീരമൃത്യു വരിച്ചു.
ബാലാക്കോട്ട് വ്യോമാക്രമണത്തിന് മറുപടിയായി പാകിസ്ഥാൻ തിരിച്ചടിക്ക് ശ്രമിച്ചതിനിടെയായിരുന്നു അപകടം.