ആലപ്പുഴ: നവജാത ശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞ് തന്‍റേതെന്ന് യുവതി സമ്മതിച്ചു. കേസിൽ തുമ്പോളി സ്വദേശിനിയായ യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് വ്യക്തമാക്കി. ഡിഎന്‍എ പരിശോധനയും നടത്തും. അതേസമയം, യുവതിക്ക് കുഞ്ഞിനെ കൈമാറുന്ന കാര്യത്തിൽ ശിശുക്ഷേമ സമിതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
കുഞ്ഞിനെ ഉപേക്ഷിക്കാൻ മറ്റാരുടെയെങ്കിലും സഹായം കിട്ടിയിരുന്നോ എന്നും പോലീസ് അന്വേഷിക്കുകയാണ്. യുവതിയും കുഞ്ഞും ഇപ്പോഴും ആലപ്പുഴ ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിനെ ഉപേക്ഷിച്ചതിന്റെയന്ന് രക്തസ്രാവത്തിന് ചികിത്സ തേടി യുവതി ആശുപത്രിയിലെത്തിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച തുമ്പോളി ജംങ്ഷന് സമീപം ആക്രി പെറുക്കാൻ എത്തിയ അന്യസംസ്ഥാന തൊഴിലാളികളാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞ് ജനിച്ച് അധികസമയമാകും മുൻപേ ഉപക്ഷേച്ചിതാണെന്ന് വ്യക്തമായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി കുഞ്ഞിനെ വനിതാ ശിശു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാതാവിനെ തിരിച്ചറിഞ്ഞത്. പ്രസവത്തെ തുടർന്നുള്ള അമിത രക്തസ്രവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പോലീസ് ഇവരെ കണ്ടെത്തിയത്.