ദില്ലി : തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയായ ദി റസിസ്റ്റന്റ് ഫ്രണ്ടിന് പിന്നാലെ നിരോധിത ഭീകര സംഘടനയായ ജെയഷെ-ഇ-മുഹമ്മദിന്റെ കശ്മീർ പതിപ്പായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ടിനു വിലക്കേർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം. സംസ്ഥാനത്ത് പലയിടങ്ങളിലും ഈ ഭീകരവാദ സംഘടന പ്രവർത്തിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.
ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബയുടെ ഭാഗമായി പ്രവർത്തിച്ച അർബാസ് അഹമ്മദ് മിർനെ ഭീകരനായി കേന്ദ്രം പ്രഖ്യാപിച്ചു. 1967ലെ തീവ്രവാദ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരമാണ് വിലക്ക്. ആസൂത്രിത കൊലപാതകങ്ങളിലും കശ്മീരിൽ തീവ്രവാദത്തിനെ പിന്തുണയ്‌ക്കുന്നതിലും സ്‌ഫോടക വസ്തുക്കൾ കടത്തുന്നതിലും ഇയാൾ മുഖ്യ പങ്കു വഹിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ടു വഴി കശ്മീർ താഴ്വരയിലുള്ള നിരവധി യുവാക്കളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തതായും അവരെ ആയുധങ്ങളും മറ്റ് സ്ഫോടക വസ്തുക്കളുടെയും നിർമ്മാണത്തിൽ പങ്കാളിയാക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് ലഭിച്ചിരുന്നു.