കീവ് : റഷ്യൻ ഗവൺമെന്റിനെ വിറപ്പിച്ച വിമത നീക്കത്തിന് നേതൃത്വം നൽകിയ വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്ഗിനി പ്രിഗോഷിനുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ട്. വിമത നീക്കം ഉപേക്ഷിച്ച് ദിവസങ്ങൾക്കുശേഷമാണ് കൂടിക്കാഴ്ച നടന്നത്. മൂന്ന് മണിക്കൂർ നീണ്ട ചർച്ചയിൽ പ്രിഗോഷിന്റെ വാഗ്നർ സൈന്യത്തിന്റെ കമാൻഡർമാരും പങ്കെടുത്തതായി പുട്ടിന്റെ ഓഫീസായ ക്രെംലിൻ അറിയിച്ചു.
യുക്രെയ്ന്‍ യുദ്ധത്തിൽ റഷ്യൻ സൈനികരോടൊപ്പം യുദ്ധം ചെയ്ത വാഗ്നർ പട്ടാളം പൊടുന്നനെയാണ് പുട്ടിനെതിരെ തിരിഞ്ഞത്. ഉന്നത റഷ്യൻ സൈനിക ഉദ്യോഗസ്ഥരുമായി ഏറെക്കാലമായുള്ള പൊരുത്തക്കേടുകളാണ് പ്രിഗോഷിനെ കഴിഞ്ഞ മാസം 24ന് നടന്ന വിമത നീക്കത്തിന് പ്രേരിപ്പിച്ചത് എന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. തലസ്ഥാനമായ മോസ്കൊ ലക്ഷ്യമാക്കി മാർച്ച് ചെയ്ത വിമത സേന ബെലാറൂസ് പ്രസിഡന്റുമായുള്ള മധ്യസ്ഥ ചർച്ചയേത്തുടർന്നാണ് നീക്കത്തിൽ നിന്ന് പിന്മാറിയത്.
യുക്രെയ്ന്‍ യുദ്ധത്തിലെ വാഗ്നർ പട്ടാളത്തിന്റെ പ്രവർത്തനം, ജൂൺ 24ലെ സംഭവങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. കമാൻഡർമാരിൽനിന്നു പുട്ടിൻ വിശദീകരണം ആവശ്യപ്പെട്ടു. തങ്ങളുടെ സാഹചര്യം വിശദമാക്കിയ സൈനികർ മാതൃരാജ്യത്തിനായുള്ള പോരാട്ടം തുടരാൻ തയാറാണെന്നു വ്യക്തമാക്കി എന്നാണ് വിവരം.