പത്തനംതിട്ട : റോബിൻ ബസിന് എതിരാളിയെന്നോണം പത്തനംതിട്ടയിൽനിന്നു കോയമ്പത്തൂരിലേക്കു സർവീസ് നടത്തുന്ന കെഎൽ15എ 909 കെഎസ്ആർടിസി എസി ലോ ഫ്ലോർ ബസിനുള്ളത് ഭാഗികമായ പെർമിറ്റ് മാത്രം. പത്തനംത്തിട്ട -കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസിനുള്ളത് തൃശൂരില്‍ നിന്ന് വാളയാർ വഴി കോയമ്പത്തൂരിലേക്കുള്ള പെർമിറ്റാണ്. മോട്ടർവാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ പത്തനംത്തിട്ട മുതൽ തൃശൂർ വരെ നടത്തുന്ന സർവീസ് അനധികൃതമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
പുഷ്ബാക് സീറ്റുകളുള്ള ബസ് പത്തനംതിട്ടയിൽ നിന്ന് രാവിലെ 4.30നാണ് കോയമ്പത്തൂരിലേക്കു പുറപ്പെട്ടത്. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, അങ്കമാലി, തൃശൂർ, പാലക്കാട് വഴി 12.30നു കോയമ്പത്തൂരിലെത്തും. അവിടെ നിന്നു വൈകിട്ട് 4.30നു മടങ്ങും. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉപയോഗിച്ച് നടത്തുന്ന സ്വകാര്യ ബസ് സർവീസിനെതിരെ കെഎസ്ആർടിസി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജി കോടതി പരിഗണിക്കുമ്പോൾ കെഎസ്ആർടിസിക്ക് ഈ റൂട്ടിൽ സർവീസ് ഇല്ലെന്ന വാദം ഉണ്ടാകാതിരിക്കാനാണു പുതിയ സർവീസ് തുടങ്ങുന്നതെന്നും അഭിപ്രായമുണ്ട്.
പുലർച്ചെ നാലരയ്ക്ക് പത്തനംതിട്ടയിൽ നിന്ന് പുറപ്പെടുമ്പോൾ കെഎസ്ആർടിസി ബസിൽ ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ഉണ്ടായിരുന്നത്. സീറ്റുകൾ മുഴുവൻ ഒഴിഞ്ഞു കിടന്നിരുന്നു. എന്നാൽ, അങ്കമാലി ആയപ്പോഴേക്കും ബസിന്റെ സീറ്റുകൾ ഏറെക്കുറെ പൂർണമായി.മുൻകുട്ടി പ്രഖ്യാപിക്കാതെയും ബുക്കിങ് സ്വീകരിക്കാതെയും തിടുക്കത്തിലുള്ള സർവീസ് ആയതാണ് പത്തനംതിട്ടയിൽ നിന്ന് ആളു കുറയാൻ കാരണമായത്