Saturday, May 4, 2024
spot_img

ധർമ്മത്തെ അധികരിച്ചുള്ള ദർശനങ്ങളും പ്രവർത്തനങ്ങളുമാണ് ഭാരതത്തെ ശ്രേഷ്ഠമാക്കുന്നതെന്ന് ശൃംഗേരി ശാരദാപീഠം പൂജനീയ സ്വാമികൾ ശ്രീശ്രീ വിധുശേഖര ഭാരതി സന്നിധാനം ! ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള രചിച്ച ‘ ഹെവൻലി ഐലൻറ്സ് ഓഫ് ഗോവ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് നടന്നു

രാജ്‌ഭവൻ ( ഗോവ ) : ഗോവയിലെ ദ്വീപുകളെ കുറിച്ച് ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള രചിച്ച ‘ ഹെവൻലി ഐലൻറ്സ് ഓഫ് ഗോവ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് നടന്നു. ഗോവ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ശൃംഗേരി ശാരദാപീഠം പൂജനീയ സ്വാമികൾ ശ്രീശ്രീ വിധുശേഖര ഭാരതി സന്നിധാനമാണ് പുസ്തക പ്രകാശനം നടത്തിയത്. ഋഷി പരമ്പരകൾ ഉപദേശിച്ച ധർമ്മ മാർഗ്ഗത്തിലൂടെയുള്ള സഞ്ചാരമാണ് ഭാരതത്തെ പരമ പവിത്രമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു .

‘ഓരോ രാജ്യത്തെ പൗരന്മാരെ സംബന്ധിച്ചും അവരവരുടെ രാജ്യം പരമശ്രേഷ്ഠമാണ്. അത് അങ്ങനെ വേണം താനും. എന്നാൽ ഇക്കാരണം കൊണ്ടല്ല ഭാരതം പരമശ്രേഷ്ഠമെന്ന് നാം പറയുന്നത്.ധർമ്മത്തെ അധികരിച്ചുള്ള ദർശനങ്ങളും പ്രവർത്തനങ്ങളുമാണ് ഭാരതത്തെ ശ്രേഷ്ഠമാക്കുന്നത്. ശരീരം നശ്വരമാണ്. ധർമ്മമാകട്ടെ അനശ്വരവും. അനശ്വരതയുടെ മാർഗ്ഗമായ ധർമ്മത്തിലൂടെ ചരിക്കുന്നതുകൊണ്ടാണ് നമ്മുടെ രാജ്യം പരമശ്രേഷ്ടമെന്ന് കരുതപ്പെടുന്നത്. ധർമ്മാനുസൃതമായ മാർഗ്ഗങ്ങൾ പിന്തുടരുന്നതിനുള്ള എളുപ്പ മാർഗ്ഗത്തിനായി മനുഷ്യരെ നാലു ഗണങ്ങളായി പഴയ ശാസ്ത്രങ്ങൾ തരം തിരിച്ചിട്ടുണ്ട്. പ്രതിഫലേച്ഛയില്ലാതെ പരോപകാരം ചെയ്യുന്നവരെ സൽ പുരുഷന്മാർ എന്നും പ്രതിഫലേച്ഛയോടെ പരോപകാരം ചെയ്യുന്നവരെ സാമാന്യജനം എന്നും പരോപകാരം ചെയ്യാതെ സ്വാർത്ഥത ലാഭത്തിനായി മറ്റുള്ളവരെ ഉപദ്രവിക്കുന്നവരെ മാനുഷ രാക്ഷസർ എന്നും വിളിക്കുന്നു. എന്നാൽ നാലാമതൊരു കൂട്ടരുണ്ട്. യാതൊരു നേട്ടവും തങ്ങൾക്കില്ലെങ്കിലും മറ്റുള്ളവരെ നിരന്തരമായി ഉപദ്രവിക്കുന്നതിൽ ഉത്സാഹമുള്ളവരാണവർ. അവരെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത് എന്നത് പണ്ഡിതന്മാർക്ക് പോലും അറിയില്ല.” – സ്വാമി പറഞ്ഞു.

ഗോവ രാജ്‌ഭവൻ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ജ്ഞാനപീഠ ജേതാവ് ദാമോദർ മൗസോ പുസ്തകം ഏറ്റുവാങ്ങി. ഗ്രന്ഥരചനയിൽ ഇരട്ട സെഞ്ച്വറി പിന്നിട്ട് ശ്രീധരൻപിള്ളയുടെ എഴുത്തുജീവിതത്തെ താൻ ഏറെ ആദരവോടെയാണ് നോക്കിക്കാണുന്നതെന്നും ഗോവയെ സംബന്ധിക്കുന്ന ഏത് വിഷയത്തെക്കുറിച്ചും എഴുതാൻ അദ്ദേഹത്തിന് അത്യുത്സാഹമാണെന്നും ദാമാദർ മൗസോ പറഞ്ഞു.

ധർമ്മമുള്ളിടത്ത് രാജാവ് വേണ്ട എന്നും. എവിടെയാണോ ധർമ്മം അവിടെയാണ് വിജയം എന്നുമുള്ള ദർശനങ്ങളാണ് ഭാരതീയ ജീവിതത്തിന്റെ അടിത്തറയായി വർത്തിക്കുന്നതെന്ന് ഗവർണർ പി എസ് ശ്രീധരൻപിള്ള തൻറെ പ്രസംഗത്തിൽ പറഞ്ഞു.

‘സർവ്വചരാചരങ്ങളിലും സചേതനത്വം കണ്ടെത്തുന്നതാണ് ഭാരതത്തിൻറെ ജീവിത ദർശനം. മരങ്ങൾക്കും വൈകാരിക തലങ്ങളുണ്ട് എന്ന ടെൽ അവീവ് യൂണിവേഴ്സിറ്റിയിലെ ഒരു വിഭാഗം ഗവേഷകർ ശാസ്ത്രീയ പഠനം നടത്തി അഭിപ്രായപ്പെട്ടിട്ടുണ്ട്.എന്നാൽ ആദിമകാലം മുതൽക്കേ വൃക്ഷലതാദികൾക്ക് വികാരവിചാരങ്ങളുണ്ട് എന്ന് ഭാരതീയർ ഉൾക്കൊണ്ടിട്ടുണ്ട്. നമ്മുടെ പൗരാണിക സാഹിത്യകൃതികളിൽ അത്തരം പരാമർശങ്ങൾ കാണാം. മാത്രമല്ല പത്തൊമ്പതാം നൂറ്റാണ്ടിൽത്തന്നെ ഈ വിഷയത്തെക്കുറിച്ച് ജെ സി ബോസിനെപ്പോലുള്ള ഭാരതീയ ശാസ്ത്രജ്ഞർ കാര്യകാരണ സഹിതം അടയാളപ്പെടുത്തിയിട്ടുമുണ്ട്.”- ശ്രീധരൻപിള്ള പറഞ്ഞു.

ചടങ്ങിൽ എഡിസി വിശ്രം ബോർക്കർ ഐ പി എസ് സ്വാഗതം പറഞ്ഞു.പ്രകാശന ചടങ്ങിന് ശേഷം ഗോവയിലെ തനത് പശു ഇനമായ ശ്വേതകപില പശുക്കൾക്ക് മാത്രമായി രാജ്ഭവനിൽ നിർമ്മിച്ച ഗോശാലയും സ്വാമിജി സന്ദർശിച്ചു.

Related Articles

Latest Articles