ദില്ലി: മദ്യനയ അഴിമതി കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പങ്ക് കൃത്യമായി തുറന്നുകാട്ടുമെന്ന് ബിജെപി ദില്ലി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ. മാർച്ച് 28 വരെ കെജ്‌രിവാളിനെ ഇഡി കസ്റ്റഡിയിൽ വിടാൻ നിർദ്ദേശിച്ച കോടതി ഉത്തരവിനെ തുടർന്നാണ് അദ്ദേഹത്തിന്റെ പരാമർശം.
“നിയമം അതിന്റെ വഴിയ്‌ക്ക് പോവുകയാണ്. താൻ ദില്ലി മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം കോടതിയിൽ വാദിച്ചു. എന്നാൽ നിയമം എല്ലാ കുറ്റവാളികളെയും ഒരുപോലെയാണ് കാണുന്നത്. മദ്യനയ അഴിമതി കേസിലെ സത്യാവസ്ഥയും കെജ്‌രിവാളിന്റെ പങ്കും എല്ലാവർക്കും ഉടൻ തന്നെ മനസിലാകും” എന്ന് വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു.
അതേസമയം, മദ്യനയ അഴിമതിക്കേസിൽ കെജ്‌രിവാളിനെ ദില്ലി റോസ് അവന്യൂ കോടതി ഏഴ് ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു. പത്ത് ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നായിരുന്നു ഇഡിയുടെ അപേക്ഷ. മണിക്കൂറുകൾ നീണ്ട വാദം കേട്ടതിന് ശേഷമാണ് കോടതി കെജ്‌രിവാളിന്റെ ജാമ്യം നിഷേധിച്ചത്.
മദ്യനയ അഴിമതിയുടെ പ്രധാന സൂത്രധാരൻ കെജ്‌രിവാൾ ആണെന്ന് ഇഡി കോടതിയെ അറിയിച്ചു. വാട്സ്ആപ്പ് ചാറ്റുകളും കോൾ റെക്കോർഡുകളും ഉൾപ്പെടെ നിരവധി തെളിവുകളുണ്ടെന്നും അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി.