തൃണമൂലിന്റെ തീപ്പൊരി നേതാവായ മഹുവ മൊയ്ത്ര ഇന്ന് പാര്‍ലമെന്റില്‍ അയോഗ്യതയുടെ വക്കിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും സര്‍ക്കാരിനും നേരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് മഹുവ മൊയ്ത്ര എന്നും ജനശ്രദ്ധ നേടിയത്. മഹുവ മൊയ്ത്രയുടെ നരേന്ദ്രമോദിക്കെതിരെയുള്ള പ്രസംഗങ്ങളും മറ്റും വൈറലുമാണ്. കേരളത്തിലെയടക്കം രാഷ്ട്രീയ പാർട്ടികൾ അത് നരേന്ദ്രമോദിക്കെതിരായി ഷെയർ ചെയ്യാറുണ്ട്. എന്നാൽ, ഇപ്പോൾ മഹുവ മൊയ്ത്ര വിവാദത്തിലാക്കപ്പെട്ടപ്പോൾ പ്രസംഗങ്ങൾ ഷെയർ ചെയ്ത ആരെയും കാണുന്നില്ല. ഇപ്പോഴിതാ, കേരളത്തിലെ കോൺഗ്രസ്സും മുസ്ലിം ലീഗും എന്താണ് മിണ്ടാത്തതെന്ന ചോദ്യവുമായി രംഗത്തെത്തുകയാണ് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നുസ്രത് ജഹാൻ.
നുസ്രത്ത് ജഹാൻ ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയാണ് നമ്മൾ ഇപ്പോൾ കണ്ടത്. എന്തായാലും, ലോക്സഭാംഗത്വം റദ്ദാക്കണമെന്ന കടുത്ത നടപടിക്ക് ലോക്സഭയുടെ എത്തിക്സ് കമ്മിറ്റി ശുപാർശ ചെയ്തെന്ന റിപ്പോർട്ട് വന്നതോടെ മഹുവ മൊയ്ത്രയുടെ രാഷ്ട്രീയ ഭാവിയിൽ ഇരുൾ വീഴുകയാണ്. റദ്ദാക്കപ്പെട്ടാൽ മറ്റൊരു നിയമ പോരാട്ടത്തിന്റെ തുടക്കവുമാവും അത്. പഴത്തൊലിയിൽ ചവിട്ടി വീണെന്ന പഴഞ്ചൊല്ലു പോലെ, സ്വയം കുഴിച്ച കുഴിയിലാണ് മഹുവ മൊയ്ത്ര വീണത്. ശിക്ഷിക്കപ്പെടുന്നതോടെ തിരഞ്ഞെടുപ്പു പോരാട്ടങ്ങളിൽനിന്ന് മഹുവയ്ക്കു മാറി നിൽക്കേണ്ടിയും വരും. കോടതി വ്യവഹാരത്തിലേക്ക് നീങ്ങിയാലും സഭയുടെ നടപടികളിൽ ഇടപെടാനാവില്ലെന്ന നിലപാട് സുപ്രീം കോടതി സ്വീകരിച്ച ചരിത്രമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റേത്. എന്തൊക്കെ വാദം നിരത്തിയാലും പാർലമെന്റിൽ ചോദ്യം ചോദിക്കാൻ പ്രതിഫലം പറ്റുന്നത് ഇന്ത്യൻ ജനാധിപത്യത്തിൽ കുറ്റമാണ്. അത്തരക്കാരെ വച്ചു പൊറുപ്പിച്ച ചരിത്രം നമ്മുടെ ജനാധിപത്യത്തിനില്ല. അതേസമയം, മഹുവയുടെ മേൽ നടപടി ശുപാർശ ചെയ്തെങ്കിലും ആരോപിക്കുന്ന കുറ്റം ശരിയാണോ എന്ന് പരിശോധിച്ച് അന്തിമ നടപടി സ്വീകരിക്കേണ്ടത് ലോക്സഭയാണ്. എന്നാൽ, ലോക്സഭയിലെ മഹുവയുടെ രീതികളും ഭരണപക്ഷത്തിനോടുള്ള സമീപനവും അവർക്ക് അനുകൂലമായ നടപടിക്കുള്ള സാധ്യത തള്ളുകയാണ്.