Tuesday, April 30, 2024
spot_img

നെല്ല് സംഭരണത്തിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടു !കർഷകരോടുള്ള അവ​ഗണനയുടെ അവസാന ഇരയാണ് പ്രസാദ്, ആലപ്പുഴയിലെ കർഷക ആത്മഹത്യയിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കൊച്ചി : കടക്കെണിമൂലം ആലപ്പുഴയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കർഷകരോട് സർക്കാർ കാണിക്കുന്ന ക്രൂരമായ അവഗണനയുടെ അവസാനത്തെ ഇരയാണ് പ്രസാദെന്നും നെല്ല് സംഭരണത്തിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സർക്കാർ നടത്തുന്ന നവകേരള സദസ് സർക്കാർ ചിലവിൽ സിപിഎമ്മിന്റേയും ഇടതു മുന്നണിയുടേയും തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയാണെന്നും പ്രതിപക്ഷനേതാവ് തുറന്നടിച്ചു.

“മാസങ്ങള്‍ കഴിഞ്ഞിട്ടും നെല്ല് സംഭരിച്ച പണം കര്‍ഷകര്‍ക്ക് നല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. പിആര്‍എസ് വഴിയാണ് പണം നല്‍കുന്നത്. എന്നാല്‍, ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കാത്തതിനാല്‍ ഈ രീതിയില്‍ കൊടുക്കുന്ന പണം വായ്പയായിട്ടാണ് കണക്കാക്കുന്നത്. അതെല്ലാം സിബില്‍ റേറ്റിങ് ബാധകമാകുന്നതോടെ കര്‍ഷകന് മറ്റൊരു വായ്പയും ലഭിക്കാതാകുന്നു.

അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പില്‍ സര്‍ക്കാറിനോടൊരു പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് അറിഞ്ഞത്. ഇനിയും സംസ്ഥാനത്തെ സര്‍ക്കാറിന്റെ സമീപനം ഇതാണെങ്കില്‍ ഇനിയും കര്‍ഷക ആത്മഹത്യയിലേക്ക് നയിക്കുന്ന സ്ഥിതിയാണ്. കേരളം കടന്നുപോകുന്നത് ഭയാനകമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ്. പ്രതിസന്ധിയുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമ്മതിച്ചു. എന്നാല്‍, ഇക്കാര്യം സമ്മതിക്കാന്‍ മുഖ്യമന്ത്രിക്ക് മടിയാണ്. ലക്ഷക്കണക്കിന് രൂപയുടെ കടത്തിലേക്കാണ് സംസ്ഥാനം കൂപ്പുകുത്തുന്നത്.

സർക്കാരിന്റെ സമീപനം ഇതാണെങ്കിൽ സ്ഥിതി ഗുരുതരമാകും. സർക്കാർ ചിലവിൽ സിപിഎമ്മിന്റേയും ഇടതു മുന്നണിയുടേയും തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയാണ് നവകേരള സദസ്. തെരെഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ജനങ്ങളെ സമീപിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. പക്ഷേ സർക്കാർ ചിലവിൽ പാടില്ല. സിപിഎമ്മിന്റേയോ ഇടതുമുന്നണിയുടേയോ ചിലവിൽ നടത്തണം” – പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Related Articles

Latest Articles