ബെംഗളൂരു: 20 ലക്ഷം രൂപയുടെ തക്കാളിയുമായി പോയ ലോറി കാണാനില്ലെന്ന് പരാതി. കർണാടകയിലെ കോലാറിൽ നിന്ന് രാജസ്ഥാനിലെ ജയ്പൂരിലേക്ക് പോയ ലോറിയാണ് പൊടുന്നനെ കാണാതായത്. ശനിയാഴ്ച ജയ്പൂരിലെത്തേണ്ടിയിരുന്ന ലോറി ഇതുവരെ എത്തിയിട്ടില്ല. ഡ്രൈവറിൻ്റെ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ആണ്. സംഭവത്തിൽ കോലാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കോലാറിലെ മെഹ്ത ട്രാൻസ്പോർട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. എസ്‌വിടി ട്രേഡേഴ്സ്, എജി ട്രേഡേഴ്സ് എന്നിവരുടെ തക്കാളിയാണ് ലോറിയിലുണ്ടായിരുന്നത്. ഇവരാണ് വിവരം ചൂണ്ടിക്കാട്ടി പോലീസിൽ പരാതിപ്പെട്ടത്. ജിപിഎസ് ട്രാക്കർ പ്രകാരം ലോറി 1600 കിലോമീറ്റർ സഞ്ചരിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. എന്നാൽ, പിന്നീട് ലോറി കണ്ടെത്താൻ സാധിച്ചിട്ടില്ല.