തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസ് തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും കേസ് എടുക്കാതെ പോലീസ്. ഇപ്പോഴിതാ, ഡ്യൂട്ടി തടസപ്പെടുത്തിയതിന് ഹൈക്കോടതിയെ സമീപിക്കാനാണ് ഡ്രൈവർ യദുവിന്റെ നീക്കം. മേയർക്കും എംഎൽഎയ്ക്കും എതിരെ കേസെടുക്കാത്തതിന് എതിരെയും തനിക്കുണ്ടായ മാനനഷ്ടത്തിനും കേസ് ഫയൽ ചെയ്യാനാണ് യദുവിന്റെ തീരുമാനം. യദുവിനെതിരെ അന്വേഷണം നടത്തുന്ന കെഎസ്ആർടിസി എംഡി ഇന്ന് മന്ത്രിക്ക് റിപ്പോർട്ട് നൽകും.
മേയർക്കും എംഎൽഎയ്ക്കും എതിരെ കേസെടുക്കില്ലെന്നാണ് പോലീസ് ഭാഷ്യം. മേയറുടെ പരാതി പ്രതിരോധിക്കാനാണ് ഡ്രൈവറുടെ പരാതിയെന്നാണ് പോലീസ് പറയുന്നത്. ഡ്രൈവർ മോശമായി പെരുമാറിയതിനാലാണ് മേയർ ഇടപെട്ടതെന്നും പോലീസ് പറയുന്നു.
യദുവിനെ ജോലിയിൽ നിന്ന് പിരിച്ചുവിടേണ്ടെന്നും തൽക്കാലത്തേക്ക് മാറ്റി നിർത്താനുമാണ് ഗതാഗത വകുപ്പിന്‍റെ തീരുമാനം. പിരിച്ചുവിട്ടാൽ ജീവനക്കാർക്കിടയിൽ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നാണ് വകുപ്പിന്‍റെ നിഗമനം.