ദില്ലി : 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം ഈ മാസം 17,18 തീയതികളിലായി ബെംഗളൂരുവില്‍ നടക്കും.
കഴിഞ്ഞ മാസം 23-ന് പാറ്റ്നയിലാണ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ആദ്യ യോഗം നടന്നത്. അടുത്ത യോഗം ഷിംലയില്‍ ഈ മാസം 10,12 തിയതികളിലായി നടക്കുമെന്നായിരുന്നു അറിയിച്ചത്. ഹിമാചല്‍ പ്രദേശില്‍ കനത്ത മഴ കാരണം യോഗം ബെംഗളൂരുവിലേക്ക് മാറ്റി.13,14 തിയതികളിലായിട്ടായിരുന്നു ബെംഗളൂരുവിലെ യോഗം നിശ്ചയിച്ചിരുന്നത്. എന്നാൽ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനവും ബിഹാര്‍, കര്‍ണാടക നിയമസഭാ സമ്മേളനവും നടക്കുന്നതിനാൽ ഇത് പിന്നീട് 17,18 ലേക്ക് നീട്ടിവെക്കുകയായിരുന്നു.
ഇതിനിടെയാണ് ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യത്തിനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി ഇന്നലത്തെ മഹാരാഷ്ട്രയിലെ എന്‍സിപിയുടെ പിളര്‍പ്പുണ്ടായിരിക്കുന്നത്. പാറ്റ്‌ന യോഗത്തില്‍ എന്‍സിപിയെ പ്രതിനിധീകരിച്ച് ശരത് പവാറിനൊപ്പം പങ്കെടുത്ത പ്രഫുല്‍ പട്ടേല്‍ ഇപ്പോൾ ബിജെപി ക്യാമ്പിലാണ് എന്നത് എടുത്തുപറയേണ്ടതാണ്.