തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പേരിൽ നടക്കുന്ന തെമ്മാടിത്തരങ്ങൾ ന്യായീകരിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സംസ്ഥാന സർക്കാരിന്റെ ഉന്നതങ്ങളിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ ലജ്ജാവഹമാണെന്നും കേരളം തല കുനിയ്‌ക്കുകയാണെന്നും വി.മുരളീധരൻ തുറന്നടിച്ചു. പ്രസ് മീറ്റിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് രാജ്യത്തിനും ലോകത്തിനും മുന്നിൽ ലജ്ജിച്ചു തല താഴ്‌ത്തുന്ന ഒരു സ്ഥിതിവിശേഷമാണ് കേരളത്തിനുള്ളത്. ബികോം പാസാകാത്ത ഒരാളാണ് എംകോമിന് പ്രവേശനം നേടിയത്. ഒരു രാഷ്‌ട്രീയ നേതാവിന്റെ പിൻബലത്തോട് കൂടി പ്രവേശനം നേടി. ആരെ ഭയന്നിട്ടാണ് എംഎസ്എം കോളേജിലെ മാനേജ്‌മെന്റ് ഇത് പുറത്തു വിടാത്തത് എന്ന് ജനങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ട്. കോളേജ് അധികൃതർ ആരെ ഭയന്നാണ് രാഷ്‌ട്രീയ നേതാവിന്റെ പേര് മറച്ചുവയ്‌ക്കുന്നതെന്നും ഗവർണർക്കെതിരെ പ്രമേയം അവതരിപ്പിച്ച മഹാനാണോ നേതാവ് എന്നറിയാൻ ജനങ്ങൾക്ക് താല്പര്യമുണ്ടെന്നും വി.മുരളീധരൻ തുറന്നടിച്ചു.
കൂടാതെ, നിഖിലിന്റെ പ്രവേശനത്തിന് ഉന്നത സിപിഎം നേതാക്കൾ ഇടപെട്ടിട്ടുണ്ട്. കോളേജിനെ ഭീഷണിപ്പെടുത്തിയാണ് എസ്എഫ്‌ഐ നേതാവ് പ്രവേശനം നേടിയിരിക്കുന്നത്. ഈ വിഷയത്തിൽ ഗവർണർ ഇടപെടണമെന്നും ഗവർണർ അന്വേഷണത്തിന് മുൻ കൈയെടുക്കണമെന്നും വി.മുരളീധരൻ പറഞ്ഞു. കേരളാ പോലീസ് അന്വേഷിച്ചാൽ പ്രതികളെ കിട്ടില്ല. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ സംഭവവും വിദ്യയുമൊക്കെ അതിനുള്ള ഉദാഹരണങ്ങളാണ്. സിൻഡിക്കേറ്റിൽ വൈസ് ചാൻസറിനെയടക്കം നിലയ്‌ക്ക് നിർത്താനാണ് സിപിഎം ശ്രമിക്കുന്നത്. ഈ ഗുണ്ടായിസത്തിന് മുന്നിൽ ഉദ്യോഗസ്ഥർ നിസ്സഹായരാണ്. വാർത്ത റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകയെ ഗൂഢാലോചന കേസിൽ ഉൾപ്പെടുത്താമെങ്കിൽ സർട്ടിഫിക്കറ്റ് പരിശോധിച്ച ആർഷോയെയും ഗൂഢാലോചന കേസിൽ ഉൾപ്പെടുത്താമെന്നും വി.മുരളീധരൻ വ്യക്തമാക്കി.