തിരുവനന്തപുരം : കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ ഗുരുതര വീഴ്ചയുണ്ടായെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകി. സുതാര്യവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ലെന്നും വോട്ടേഴ്സ് ലിസ്റ്റ് പരിഷ്കരിക്കുന്നതിൽ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷൻ പരാജയപ്പെട്ടതായും പ്രതിപക്ഷ നേതാവ് നൽകിയ പരാതിയിൽ ആരോപിക്കുന്നു.
“സംസ്ഥാനത്ത് വോട്ടു ചെയ്യുന്നതിൽ കാലതാമസമുണ്ടായത് പല ബൂത്തുകളിലും പ്രശ്നങ്ങളുണ്ടാക്കി. ആറ് മണിക്കു മുൻപ് ബൂത്തിലെത്തിയ പലർക്കും വോട്ട് ചെയ്യാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായി. ഇത്തരത്തിൽ ഗുരുതരമായ വീഴ്ച മുൻപൊരിക്കലും ഉണ്ടായിട്ടില്ല.” – പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം വടകര മണ്ഡലത്തിൽ രാത്രി വൈകിയും നീണ്ട പോളിങ്ങിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനൊരുങ്ങുകയാണ് യുഡിഎഫ്. യുഡിഎഫ് അനുകൂല ബൂത്തുകളിൽ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സിപിഎം ബോധപൂർവം അട്ടിമറി നടത്താൻ ശ്രമിച്ചു എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. എന്നാല്‍, വൈകുന്നേരം മുതൽ കൂടുതൽ വോട്ടർമാർ കൂട്ടത്തോടെ എത്തിയതാണ് പോളിങ് നീളാനിടയാക്കിയത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം. പരാതി കിട്ടിയാൽ പരിശോധിക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ സഞ്ജയ് കൗൾ അറിയിച്ചിരുന്നു.