കോഴിക്കോട് : വീടിന് പുറത്തിറങ്ങാൻ ഭയപ്പെട്ട് സംസ്ഥാനത്തെ ജനങ്ങൾ. തെരുവ് നായയുടെ ആക്രമണത്തിൽ ഇന്നും ആളുകൾക്ക് പരിക്കേറ്റു. വടകര ചെമ്മരത്തൂരിൽ നാണു, പവിത്രൻ എന്നിവർക്കാണ് തെരുവ് നയാ ആക്രമണത്തിൽ പരിക്കേറ്റത്. നാണുവിന് വീട്ടുമുറ്റത്ത് വെച്ചും പവിത്രന് റോഡിൽവെച്ചുമാണ് കടിയേറ്റത്. നാണുവിന്റെ കാലിലും പവിത്രന്റെ ചെവിയ്ക്കുമാണ് പരിക്ക്. ഇവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കി. നാണുവിന്റെ വീട്ടിലെ പശുവിനേയും നായ കടിച്ചിട്ടുണ്ട്.
ഇന്നുച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വീട്ടിലെ പശുവിന്റെ കരച്ചിൽ കേട്ട് തൊഴുത്തിലേക്കെത്തിയപ്പോഴാണ് നാണുവിനെ നായ ആക്രമിച്ചത്. ഇയാളുടെ കാലിൽ കടിച്ചു വലിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ ചെമ്മരത്തൂര്‍ ബസ്റ്റോപ്പിന് സമീപത്തുകൂടി നടന്ന് പോകുമ്പോഴാണ് പവിത്രന് നായയുടെ കടിയേറ്റത്.