റായ്പുർ : തങ്ങളുടേത് എന്നവകാശപ്പെട്ട് എസ്എഫ്ഐ മുൻ നേതാവ് നിഖില്‍ തോമസ് സമർപ്പിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു കേരള പൊലീസിനോട് റായ്പുരിലെ കലിംഗ സര്‍വകലാശാല വ്യക്തമാക്കി. കേരള പോലീസ് സർവകലാശാലയിലെത്തി അധികൃതരെ നിഖിലിന്റെ സർട്ടിഫിക്കറ്റുകൾ കാണിച്ചു. രേഖകൾ വ്യാജമെന്ന് കായംകുളം എംഎസ്‌എം കോളേജിനെയും അറിയിച്ചതായി റജിസ്ട്രാർ സന്ദീപ് ഗാന്ധിവ്യക്തമാക്കി. സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നും നിഖിൽ തോമസ് എന്നൊരു വിദ്യാർഥി കലിംഗയിൽ പഠിച്ചിട്ടില്ലെന്നും സർവകലാശാല അറിയിച്ചു.
നിഖില്‍ അഡ്മിഷനായി ഹാജരാക്കിയ രേഖകളെല്ലാം നേരത്തെ കേരള സർവകലാശാല ഇ–മെയില്‍ വഴി കലിംഗ സർവകലാശാലയ്ക്ക് കൈമാറിയിരുന്നു. നിഖിലിന്റെ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നു രാവിലെ തന്നെ കലിംഗ സർവകലാശാല എംഎസ്എം കോളജ് അധികൃതരെയും അറിയിച്ചു. കേരള പൊലീസ് നടത്തുന്ന അന്വേഷണത്തോടു പൂർണമായും സഹകരിക്കുമെന്ന് റജിസ്ട്രാർ സന്ദീപ് ഗാന്ധി വ്യക്‌തമാക്കിയിട്ടുണ്ട്.
കായംകുളം പൊലീസാണ് വിവര ശേഖരണത്തിനായി കലിംഗ സർവകലാശാലയിൽ എത്തിയത്. ഒരു എസ്ഐയും ഒരു സിപിഒയും വൈസ് ചാന്‍സലര്‍, റജിസ്ട്രാര്‍ എന്നിവരെ കണ്ടു. എംഎസ്എം കോളജ് അധികൃതർ നൽകിയ പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കലിംഗയിലേക്കു പോയത്. കലിംഗയിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ കേസിൽ നിർണായകമാണ്.