കായംകുളം : സംസ്ഥാനത്തു പഠിച്ചുകൊണ്ടിരിക്കെ കലിംഗ സർവകലാശാലയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കി എംകോം പ്രവേശനം നേടിയെന്ന ആരോപണം നേരിടുന്ന കായംകുളം മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെ കായംകുളം പൊലീസ് കേസെടുത്തു. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. നിഖിലിനെ നേരത്തെ മുൻപ് എസ്എഫ്ഐയിൽനിന്ന് പുറത്താക്കിയിരുന്നു. നിഖിൽ തോമസ് ഒളിവിലാണെന്നാണ് വിവരം.
പൊലീസ് സംഘം നിഖിൽ തോമസ് താൻ ബിരുദം പൂർത്തികരിച്ചുവെന്ന്ന്നവകാശപ്പെട്ട കലിംഗ സർകലാശാലയിലെത്തി നിഖിലിന്റെ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഒരു എസ്ഐയും ഒരു സിപിഒയുമാണ് കലിംഗയിലെത്തിയത് എന്നാണ് സൂചന.
നേരത്തെ, നിഖിലിനെതിരെ കായംകുളം എംഎസ്എം കോളേജ് അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. നിഖിൽ തോമസ് പ്രവേശനത്തിനായി സമർപ്പിച്ച ഡിഗ്രി സർട്ടിഫിക്കറ്റ്, തുല്യതാ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ സർകലാശാല വെരിഫിക്കേഷൻ നടത്തിയതാണ്. എന്നാൽ ഈ രേഖകൾ വ്യാജമാണെന്ന് ആരോപണം ഉയരുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി നിഖിലിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് കോളേജിന്റെ പരാതിയിൽ ആവശ്യപ്പെടുന്നത്.
നിഖിൽ കലിംഗ സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്നു കലിംഗ സർവകലാശാല രജിസ്ട്രാർ സന്ദീപ് ഗാന്ധി വ്യക്തമാക്കിയതോടെയാണ് ഇയാൾ ഹാജരാക്കിയത് വ്യാജ സർട്ടിഫിക്കറ്റ് ആണെന്ന കാര്യത്തിൽ വ്യക്തത വന്നത്.