കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ ഗവര്‍ണറും ചാൻസിലറുമായ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ ബാനറുകള്‍ ഉയര്‍ത്തിയതില്‍ മുഖ്യമന്ത്രിയെയും പോലീസിനെയും വിമര്‍ശിച്ച് രാജ്ഭവന്‍. ക്യാമ്പസില്‍ ഗവര്‍ണര്‍ക്കെതിരായ ബാനറുകളുയര്‍ത്തിയതിനു പിന്നില്‍ പോലീസാണെന്നും ഇതിനു നിര്‍ദേശം നല്‍കിയത് മുഖ്യമന്ത്രി ആണെന്നും രാജ്ഭവന്‍ പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിച്ചു
“ക്യാമ്പസിൽ ഗവർണർ താമസിച്ച ഗസ്റ്റ് ഹൗസിനു മുന്നിലാണ് കറുത്ത ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചത്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇതൊന്നും സംഭവിക്കുമെന്ന് ഗവര്‍ണര്‍ കരുതുന്നില്ല. കേരളത്തിലെ ഭരണഘടനാസംവിധാനത്തിന്റെ തകര്‍ച്ചയുടെ തുടക്കമാണിത്” – പ്രസ്താവനയിൽ പറയുന്നു.
അതെസമയം “ഇറങ്ങി വാടാ തെമ്മാടി…” എന്ന കൊലവിളി മുദ്രാവാക്യവുമായി സംസ്ഥാനത്തിന്റെ പ്രഥമ പൗരനായ ഗവർണർക്കെതിരെ എസ്എഫ്ഐ ഗുണ്ടകൾ കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ അഴിപ്പിച്ച് വച്ച ബാനർ വീണ്ടും ഉയർത്തി. പോലീസ് ബാരിക്കേഡിന് മുകളില്‍ കയറിനിന്നുമുകളിലൂടെ കെട്ടിയ ബാനറിൽ തൊട്ട് പോകരുതെന്ന് പോലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗവര്‍ണറുടെ കോലവും കത്തിച്ചു.
നേരത്തെ നേരിട്ട് ആവശ്യപ്പെട്ടിട്ടും ബാനർ നീക്കുന്നതിൽ പോലീസിന്റെ ഉരുണ്ട് കളിയിൽ പ്രതിഷേധിച്ച് കൊണ്ട് രാത്രിയിൽ രോഷത്തോടെ പുറത്തിറങ്ങിയ ഗവർണർ SFI ബാനർ പോലീസിനെക്കൊണ്ടാണ് അഴിപ്പിച്ചത്. മലപ്പുറം എസ്.പിയുടെ സാന്നിധ്യത്തിലാണ് പോലീസുകാര്‍ മൂന്ന് കൂറ്റന്‍ ബാനറുകള്‍ അഴിച്ചുമാറ്റിയത്. ഇപ്പോള്‍തന്നെ ബാനറുകള്‍ അഴിച്ചുമാറ്റണമെന്നും അല്ലെങ്കില്‍ നിങ്ങള്‍ മറുപടി പറയേണ്ടിവരുമെന്നും എസ്.പിക്ക് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് നടപടി.
ബാനറുകള്‍ കെട്ടാന്‍ അനുവദിച്ചതില്‍ വൈസ് ചാന്‍സലറോട് വിശദീകരണം തേടാന്‍ ഗവര്‍ണര്‍ ഇന്ന് രാവിലെ നിർദേശിച്ചിരുന്നു. എന്നാല്‍ ബാനറുകള്‍ നീക്കാന്‍ രാത്രിയും അധികൃതര്‍ തയ്യാറാകാതിരുന്നതോടെയാണ് കടുത്ത നടപടിയുമായി ഗവര്‍ണര്‍ നേരിട്ട് രംഗത്തിറങ്ങിയത്.