കൊച്ചി ∙ ആലുവ ചാത്തൻപുറത്ത് ഉറങ്ങിക്കിടന്ന ബിഹാർ സ്വദേശികളുടെ മകളായ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവം ആസൂത്രിതമെന്ന് പോലീസ് കണ്ടെത്തൽ. പ്രതി നേരത്തെ കുട്ടിയെ കണ്ടുവച്ചിരുന്നു. കുട്ടിയുടെ വീട്ടിലെത്തി പരിസരം മനസ്സിലാക്കി മടങ്ങിയ ഇയാൾ മോഷണവും ലൈംഗികാതിക്രമവും ലക്ഷ്യമിട്ടാണ് ഇന്നലെ വീട്ടിലെത്തിയത്.പോലീസ് പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ഏഴു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് പോലീസ് അപേക്ഷ നൽകി.
അതേസമയം പ്രതിയെ 14 ദിവസത്തേക്ക് ആലുവ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. വരുന്ന തിങ്കളാഴ്ച എറണാകുളം പോക്സോ കോടതി കസ്റ്റഡി അപേക്ഷ പരിഗണിക്കും. പ്രതിക്കെതിരെ പീഡനവും തട്ടിക്കൊണ്ടുപോകലും പോക്സോ അടക്കമുള്ള വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്. ഇതിനിടെ, ക്രിസ്റ്റിലിനെതിരെ മറ്റൊരു പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്തു. കഴിഞ്ഞ മൂന്നിന് പെരുമ്പാവൂരിലായിരുന്നു ഈ സംഭവം നടന്നത്.മോഷണ ശ്രമത്തിനിടെ ഒരു കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിരുന്നു. ഈ സംഭവത്തിലും പ്രതി ക്രിസ്റ്റിലാണെന്നു പോലീസ് വ്യക്തമാക്കി.
ആലുവ ചാത്തൻപുറത്താണ് അതിഥി തൊഴിലാളികളുടെ മകളായ എട്ടു വയസ്സുകാരി പീഡനത്തിന് ഇരയായത്. ബിഹാർ സ്വദേശികളുടെ മകളെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പ്രതി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് മുതൽ പ്രതിയെ ചോദ്യം ചെയ്‌തെങ്കിലും സഹകരിച്ചിരുന്നില്ല
ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് നാടിനെ നടുക്കിയ കുറ്റകൃത്യം നടക്കുന്നത്. കുട്ടിയുടെ കരച്ചിൽ കേട്ട സമീപവാസിയാണ് മറ്റുള്ളവരെയും വിവരം അറിയിക്കുന്നത്. ശബ്ദം കേട്ട സുകുമാരൻ ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ പെൺകുട്ടിയുമായി ഒരാൾ പോകുന്നതാണ് കണ്ടത്. പിന്നാലെ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ തിരച്ചിലിൽ 15-20 മിനിറ്റുകൾക്കുള്ളിൽ കുട്ടിയെ കണ്ടെത്തി. പിന്നാലെ കുട്ടിയിൽ നിന്നും വിവരങ്ങൾ മനസിലാക്കി വീട്ടിലെത്തിക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ തന്നെ പ്രദേശവാസികൾ പോലീസിലും വിവരം അറിയിച്ചു. ഇന്നലെ വൈകുന്നേരത്തോടെ നാട്ടുകാരും പോലീസും ചേർന്ന് പ്രതിയെ അതിസാഹസികമായി പിടികൂടുകയായിരുന്നു.