മുക്കൂട്ടുതറയിൽ കടത്തിണ്ണയിൽ ലോട്ടറി വിൽപ്പനക്കാരനായ വയോധികനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. ലോട്ടറി വിൽപ്പനക്കാരനായ ഗോപി (78) ആണ് മരിച്ചത്. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ എരുമേലി പോലീസ് കസ്റ്റഡിയിലെടുത്തു. ആയുധം കൊണ്ട് തലയ്ക്കുണ്ടായ മുറിവാണ് ഗോപിയുടെ മരണകാരണമെന്നാണ് നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നാലെ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.
കസ്റ്റഡിയിലുള്ള ആൾ മരിച്ച ഗോപിയെ ആക്രമിച്ചതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മൃതദേഹം കിടന്നിരുന്നതിനു സമീപത്തെ ഭിത്തിയിൽ എഴുത്തുകുത്തുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതും മരണത്തിലെ ദുരൂഹതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.