തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ കനത്ത മഴ (Heavy Rain In Kerala). ശക്തമായി തുടരുന്ന മഴയിൽ തിരുവനന്തപുരം നഗരത്തിൽ താഴ്‌ന്ന ഭാഗങ്ങൾ വെള്ളത്തിനടിയിലായി. തിരുവനന്തപുരം – നാഗർകോവിൽ റൂട്ടിൽ മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ചില ട്രെയിനുകൾ റദ്ദാക്കാനും സാധ്യതയുണ്ട്. പാരശ്ശാലയിലും എരണിയയിലും കുഴിത്തുറയിലുമാണ് മണ്ണിടിഞ്ഞത്.
അതേസമയം തലസ്ഥാനത്ത് കനത്ത മഴ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കികൊണ്ടിരിക്കുന്നത്. നെയ്യാറ്റിൻകരയിൽ റോഡ് ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. റോഡിന്റെ ഒരു വശത്തുകൂടി മാത്രമാണ് ഗതാഗതം ഇപ്പോഴുള്ളത്. വിഴിഞ്ഞത്ത് ഗംഗയാർ തോട് കരകവിഞ്ഞ് ഒഴുകി സമീപത്തെ കടകളിൽ വെള്ളം കയറി. കോവളത്ത് രണ്ട് വീടുകൾ പൂർണമായും തകർന്നു.മഴ കനത്തത്തോടെ തിരുവനന്തപുരത്ത് കൺട്രോൾ റൂം തുറന്നു. 0471 2377702, 0471 2377706 എന്നീ നമ്പറുകളിൽ വിവരങ്ങൾ അറിയിക്കാം .
ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ തുറന്നു. നെയ്യാർ ഡാമിൻ്റെ ഷട്ടറുകളും ഉടൻ തുടർന്നേക്കും. പലയിടത്തും വെള്ളം കയറിയതിനെത്തുടർന്ന് നിരവധി പേരെ സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറ്റി. ന്നും നാളെയും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ തീവ്രമഴ ലഭിക്കാം. ഇന്ന് പുതിയ ന്യൂനമര്‍ദത്തിനും സാധ്യതയുണ്ട്. ഇന്നലെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഇടുക്കി സംഭരണി ഉള്‍പ്പെടുന്ന പ്രദേശത്താണ്, 14 സെ.മീ. തൊടുപുഴ, പെരുങ്കടവിള(തിരുവനന്തപുരം)- 11, നെയ്യാറ്റിന്‍കര, പീരുമേട്, ആലുവ- 7 സെ.മീ. വീതവും മഴ പെയ്തു. മിക്കയിടത്തും വ്യാഴാഴ്ച രാത്രി തുടങ്ങിയ മഴ ഇന്നലെയും തുടര്‍ന്നു. രാത്രിയില്‍ പാലക്കാട്, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിച്ചത്.