തൃശൂർ : മുഖ്യമന്ത്രി പിണറായി വിജയന് ബോൺവിറ്റ കൊടുക്കുന്ന പണിയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചെയ്യുന്നതെന്നും സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനത്താണ് പ്രതിപക്ഷ നേതാവിനെ ജനം കാണുന്നതെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ പരിഹാസം. റോഡ് ക്യാമറ ടെൻഡർ എടുത്തത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ് പ്രകാശ് ബാബുവിന്റെ ബെനാമി കമ്പനിയാണെന്ന് മനസ്സിലാക്കിയിട്ടും ആ പേരു പറയാതിരിക്കാൻ വി.ഡി.സതീശനും പ്രതിപക്ഷനിരയിലെ നേതാക്കളും ശ്രദ്ധിച്ചതെന്നും പരസ്പര സഹായ മുന്നണിയായാണ് ഭരണപക്ഷവും പ്രതിപക്ഷവും കേരളത്തിൽ പ്രവർത്തിക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.
കണ്ണൂരിലെ വ്യവസായിയാണ് ക്യാമറ സ്ഥാപിച്ചതിനു പിന്നിൽ എന്ന് പറയുമ്പോഴും ആ പേര് ചർച്ചയിൽ വരരുതെന്ന് പ്രതിപക്ഷത്തിന് ആഗ്രഹമുണ്ടെന്നും വിഷയത്തിൽ കേന്ദ്ര ഏജൻസി അന്വേഷണമാവശ്യപ്പെട്ട് കത്തു നൽകിയതായും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.
“വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതു തട്ടിപ്പാണ്. സംസ്ഥാന സർക്കാർ ഏജൻസികളുടെ അന്വേഷണത്തെ തന്റെ വഴിക്കു കൊണ്ടുപോകുന്നതിൽ വൈദഗ്ധ്യം നേടിയ ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രി. 7 ലക്ഷം പേർക്ക് തൊഴിൽ നൽകി എന്നാണ് കേരള സർക്കാരിന്റെ അവകാശവാദം. അവരുടെ പട്ടിക പുറത്തു വിടാൻ കേരള പിഎസ്‌സിയെ വെല്ലുവിളിക്കുകയാണ്”- ശോഭാ സുരേന്ദ്രൻ പറഞ്ഞു