സംസ്ഥാനത്തെ ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരായി നിയമിക്കേണ്ട പട്ടികയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഇടപെട്ടതായി വിവരാവകാശ രേഖ. സെലക്ട് കമ്മിറ്റി നിര്‍ദ്ദേശിച്ച 43 പേരുടെ അന്തിമ പട്ടികയില്‍ തിരുത്തല്‍ വരുത്തിയത് മന്ത്രിയുടെ നിര്‍ദേശപ്രകാരം. പട്ടികയില്‍നിന്നു തഴയപ്പെട്ടവരെ കൂടി ഉള്‍പ്പെടുത്തുന്നതിന് അപ്പീല്‍ കമ്മിറ്റിയെ നിയോഗിക്കുന്നതിനു വേണ്ടിയായിരുന്നു മന്ത്രിയുടെ ഇടപെടല്‍. യോഗ്യതയില്ലാത്തതിന്റെ പേരിൽ സെലക്ഷൻ കമ്മിറ്റി ഒഴിവാക്കിയ 33 പേരെ കൂടി ഉൾപ്പെടുത്താനാണ് മന്ത്രിയുടെ നീക്കമെന്നാണ് ആക്ഷേപം. പി എസ് സി അംഗീകരിച്ച 43 അംഗ പട്ടികയിൽ മന്ത്രി ആർ ബിന്ദുവിന്റെ നിർദേശത്തെ തുടർന്ന് മാറ്റം വരുത്തിയെന്നും വിവരാവകാശ രേഖയിൽ പറയുന്നു.
ഡിപ്പാർട്ട്‌മെന്റൽ പ്രമോഷൻ കമ്മിറ്റി അംഗീകരിച്ച 43 പേരുടെ പട്ടികയിൽ നിന്ന് പ്രിൻസിപ്പൽ നിയമനം നടത്തുന്നതിന് പകരം ഈ പട്ടിക കരടായി പ്രസിദ്ധീകരിക്കാനും അപ്പീൽ കമ്മിറ്റി രൂപീകരിക്കാനും 2022 നവംബർ 12ന് മന്ത്രി നിർദ്ദേശിച്ചു. സെലക്ഷൻ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമ്പൂർണ ഫയൽ ഹാജരാക്കാനും മന്ത്രി നിർദ്ദേശിച്ചിരുന്നു.