Friday, May 17, 2024
spot_img

ആൺതുണയില്ലാതെ എത്തുന്ന സ്ത്രീകൾക്കും ഹജ്ജ് നിർവഹിക്കാം

റിയാദ്: സൗദി ഹജ്ജ് മന്ത്രാലയം ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും പുരുഷ സഹചാരിയില്ലാതെ ഹജ്ജ് നിർവഹിക്കാൻ അനുമതി നൽകിയിട്ടുണ്ട്. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഹജ്ജിനുള്ള പ്രായപരിധി 65 വയസ്സിന് താഴെയായി നിശ്ചയിച്ചുള്ള തീരുമാനം സൗദി സർക്കാർ പിൻവലിച്ചു. കേരളത്തിൽ നിന്നടക്കം കൂടുതൽ തീർത്ഥാടകർക്ക് ഹജ്ജ് നിർവഹിക്കാൻ സാധിക്കും.

ഹജ്ജിനോ ഉംറയ്ക്കോ എത്തുന്ന വനിതാ തീർത്ഥാടകർക്കൊപ്പം രക്തബന്ധു വേണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. ഏത് തരത്തിലുള്ള വിസയുമായി വരുന്നവർക്കും ഉംറ നിർവഹിക്കാൻ അനുവാദമുണ്ട്. പ്രായപരിധി പിൻവലിച്ച വിവരം സൗദി ഹജ്ജ് മന്ത്രാലയം ഇന്ത്യൻ കോൺസുലേറ്റിനെ അറിയിച്ചിട്ടുണ്ട്. പ്രായപരിധി കുറച്ചതോടെ നിരവധി പേർക്ക് ഹജ്ജ് നിർവഹിക്കാനുള്ള അവസരം നഷ്ടമായി. നേരത്തെ 70 വയസിന് മുകളിലുള്ളവർക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജിന് എത്താമായിരുന്നു. കഴിഞ്ഞ തവണ ഇത് 65 ആയി കുറച്ചിരുന്നു. കോവിഡ് -19 അകലം പാലിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി ഹജ്ജ് നിർവഹിക്കാൻ അനുവദിച്ചിരുന്ന തീർത്ഥാടകരുടെ എണ്ണം കഴിഞ്ഞ വർഷം സൗദി സർക്കാർ 10 ലക്ഷമായി കുറച്ചിരുന്നു.

ഇതോടെ കേരളത്തിന്‍റെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമായി കുറഞ്ഞു. പ്രായപരിധി പിൻവലിക്കുന്നതോടെ പഴയ ക്വാട്ട പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ഹജ്ജ് 2023 ജൂൺ അവസാനത്തോടെ നടക്കും. മക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങൾ മസ്ജിദുൽ ഹറമിലും പരിസരത്തും നടക്കുന്നു. കൂടുതൽ തീർത്ഥാടകരെ സ്വാഗതം ചെയ്യാനാണിത്.

Related Articles

Latest Articles