പാലക്കാട്: ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.
ചെറുതുരുത്തി പാലത്തിന് സമീപം നേവിയുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് തൃശ്ശൂർ സ്വദേശി മാത്യു എബ്രഹാമിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി നടത്തിയ തിരച്ചില്‍ അവസാനിപ്പിച്ച് ഇന്ന് രാവിലെ ആറുമണിയോടെ വീണ്ടും രക്ഷാപ്രവര്‍ത്തനം തുടങ്ങുകയായിരുന്നു.
വാണിയംകുളത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ത്ഥികളായ ആലപ്പുഴ സ്വദേശി ഗൗതം കൃഷ്ണ (23), ചേലക്കര സ്വദേശി മാത്യു എബ്രഹാം (23) എന്നിവരാണ് ഞായറാഴ്ച വൈകിട്ട് ഒഴുക്കില്‍പ്പെട്ടത്. മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് യുവാക്കള്‍.
എന്നാൽ കനത്ത മഴയും പുഴയിലെ ഒഴുക്ക് കൂടിയതും രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. മാന്നനൂര്‍ ഉരുക്കു തടയണ പ്രദേശത്ത് വെച്ചാണ് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടത്. ഗൗതം കൃഷ്ണയും മാത്യു എബ്രഹാമും ഉള്‍പ്പെടെ ഏഴുപേരാണ് ഭാരതപ്പുഴയില്‍ എത്തിയത്. ഒരാള്‍ ഒഴുക്കില്‍പ്പെടുന്നതിനിടെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു രണ്ടാമത്തെയാളും അപകടത്തില്‍പ്പെട്ടത്.