തിരുവനന്തപുരം : സംസ്ഥാന നിയമസഭാ യോഗം ചേരാനിരിക്കെ വ്യാഴാഴ്ച നടക്കുന്ന നയപ്രഖ്യാപനത്തിന്റെ കരട് സംസ്ഥാന സർക്കാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറി .ഗവർണർക്കെതിരായ വിമർശനമില്ലെങ്കിലും സംസ്ഥാനസർക്കാരിന്റെ ഭരണനേട്ടങ്ങൾ മുഴച്ചു നിൽക്കുന്ന കരടിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനങ്ങളുണ്ടെന്നാണു വിവരം. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവർണർ അംഗീകാരം നൽകുമോയെന്നു കാത്തിരിക്കുകയാണ് സർക്കാർ.
നയപ്രഖ്യാപനം സഭയിൽ അവതരിപ്പിക്കേണ്ട ചുമതല ഗവർണർക്കാണ്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണു പുതുവർഷത്തിലെ നിയമസഭാ സമ്മേളനം തുടങ്ങുക. നയപ്രഖ്യാപന പ്രസംഗം വായിക്കാനുള്ള ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് നേരത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറെ സ്പീക്കർ എ.എൻ.ഷംസീർ രാജ്ഭവനിലെത്തി ക്ഷണിച്ചിരുന്നു. മാര്‍ച്ച് 27 വരെ നീളുന്ന നിയമസഭാ സമ്മേളനത്തിൽ ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. ജനുവരി 29 മുതൽ 31 വരെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചര്‍ച്ച നടക്കും.
പ്രസംഗത്തിന്റെ കരടിൽ വിശദീകരണം ചോദിച്ച് സമ്മര്‍ദ്ദത്തിലാക്കാനുള്ള ഇടപെടൽ രാജ്ഭവന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട് . അതേസമയം സഭാസമ്മേളനം കഴിഞ്ഞാൽ ഉടൻ കെ സുധാകരൻറെയും വിഡി സതീശന്റെയും സമരാഗ്നി യാത്ര നടക്കും.