കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയെന്ന് അവകാശവാദവുമായി പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിവസം അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം തകർക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ.
ബിഹാറിലെ അരാരിയ ജില്ലയിൽ നിന്നുള്ള ഇന്റെഖാബ് ആലം (21) എന്നയാളെയാണ് ബിഹാർ പൊലീസ് അറസ്റ്റ് ചെയ്തത്. പാലാസി സ്റ്റേഷൻ പരിധിയിലെ ബാലുവ കലിയഗഞ്ചിലെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അടിയന്തര സഹായം തേടാനുള്ള 112 എന്ന നമ്പറിൽ വിളിച്ച് ഇയാൾ ഭീഷണി മുഴക്കിയത്. തന്റെ പേര് ഛോട്ടാ ഷക്കീൽ ആണെന്നും ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയാണെന്നും അവകാശപ്പെട്ട ഇയാൾ ജനുവരി 22ന് അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം തകർക്കുമെന്നും പറഞ്ഞു. ഫോൺ സന്ദേശം ലഭിച്ചയുടൻ പൊലീസ് വിശദാംശങ്ങൾ സൈബർ സെല്ലുമായി പങ്കിട്ടു.
പരിശോധനയിൽ പ്രതി വിളിച്ച മൊബൈൽ നമ്പർ ഇയാളുടെ പിതാവിന്റെ പേരിൽ രജിസ്റ്റർ ചെയ്തതാണെന്ന് കണ്ടെത്തി. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും മാനസിക അസ്വസ്ഥതയുണ്ടെന്നു തോന്നുന്നതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഭീഷണി മുഴക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.