ദില്ലി:മോഷണക്കേസിലെ പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ എ എസ് ഐക്ക് കുത്തേറ്റ് ദാരുണാന്ത്യം. മയാപുരിയിൽ ജനുവരി നാലിനാണ് സംഭവം നടന്നത്.മോഷണക്കേസിലെ പ്രതിയായ അനീഷാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോകവെ കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് എ എസ് ഐയെ കുത്തിയത്.ഗുരുതര പരിക്കേറ്റ എ എസ് ഐ ശംഭു ദയാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. എ എസ് ഐ കുത്തേറ്റതിന് പിന്നാലെ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കൂടുതൽ പോലീസുകാരെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ കൊലപാതകകുറ്റം അടക്കം ചുമത്തിയിട്ടുണ്ട്.
പ്രതി എ എസ് ഐയെ കുത്തുന്നതടക്കമുള്ള സംഭവങ്ങളുടെ സി സി ടി വി ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ഇയാൾ ഒന്നിലധികം തവണയാണ് എ എസ് ഐ ശംഭു ദയാലിനെ കുത്തിയത്. പോലീസ് സ്‌റ്റേഷനിൽ എത്തുന്നതിന് മുമ്പായാണ് പ്രതി അനീഷ് എ എസ് ഐ ശംഭു ദയാലിനെ കത്തികൊണ്ട് ആക്രമിച്ചത്. വയറിലും അരയിലും കഴുത്തിലും പലയിടത്തും കുത്തുകയായിരുന്നു.