മൂന്നാര്‍:ആത്മഹത്യ ചെയ്യാനായി ജലാശയത്തില്‍ ചാടി.പിന്നീട് അതുവഴി പോയ ഒരു ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ നീന്തി കരയ്ക്ക് കയറി.ശേഷം വീണ്ടും ചാടി അധ്യാപകന്‍ ആത്മഹത്യ ചെയ്തു. മൂന്നാർ ചൊക്കനാട് സൗത്ത് ഡിവിഷനിൽ എഎൽപിഎസ് സ്കൂളിലെ അധ്യാപകനായ ഗണേഷൻ (50) നാണ് ഇന്ന് ഉച്ചയോടെ ഹെഡ് വർക്സ് ജലാശയത്തിൽ ചാടി ആത്മഹത്യ ചെയ്തത്.
ഉച്ചയോടെ സ്കുളിൽ നിന്നും ബൈക്കിലെത്തിയ ഇയാൾ ജലാശയത്തിന് സമീപത്തെ തിട്ടയിൽ വാഹനം നിർത്തിയ ശേഷം വെള്ളത്തിലേക്ക് ചാടുകയായിരുന്നു. പിന്നീട് നീന്തി കരയ്ക്ക് കയറാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതേ സമയം അതുവഴി പോവുകയായിരുന്ന ഒരു ഓട്ടോ ഡ്രൈവര്‍ രമേശന്‍ ജലാശയത്തിലൂടെ ആരോ നീന്തിവരുന്നത് കണ്ട് ഓട്ടോ നിര്‍ത്തി. തുടര്‍ന്ന് ഇയാളുടെ സഹായത്തോടെ ഗണേഷന്‍ കരയ്ക്ക് കയറി.
എന്നാല്‍ കരയ്ക്ക് കയറിയെങ്കിലും ഉടന്‍തന്നെ ഗണേശന്‍ വീണ്ടും ജലാശയത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു. തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ വിളിച്ച് പറഞ്ഞതനുസരിച്ച് പോലീസും അഗ്നിശമന സേനയുമെത്തി ഗണേശനെ കരയ്ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇയാളുടെ അമ്മ മുത്തുമാരി ജലാശയത്തിൽ വീണെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഭാര്യ ജ്യോതി . മക്കൾ: ലോഗേശ്വരൻ , അക്ഷശ്രീ.