ദില്ലി : നയതന്ത്ര സ്വർണക്കടത്തുക്കേസ് അന്വേഷണം അവസാനിപ്പിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. അന്വേഷണം അവസാനിപ്പിക്കാൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ല. കേരളത്തിന് പുറത്തേക്ക് കേസ് മാറ്റാൻ ഇഡി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിൽ സംസ്ഥാന ഭരണസംവിധാനം വൻതോതിൽ ദുരുപയോഗം ചെയ്യുന്നത് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. വിഷയത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിന് കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരിയാണ് ലോകസ്ഭയിൽ രേഖാമൂലം മറുപടി നൽകിയത്.
അന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്, നിലവിലെ സാഹചര്യത്തിൽ അത്തരമൊരു നിർദേശം വിദേശകാര്യമന്ത്രാലത്തിൽനിന്ന് ലഭിച്ചിട്ടില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ഇഡി ഉദ്യോഗസ്ഥർക്കെതിരെ രണ്ട് എഫ്ഐആറുകൾ ഫയൽ ചെയ്തിരുന്നു. ഇതിനെതിരെ ഇഡി ഹൈക്കോടതിയെ സമീപിക്കുകയും എഫ്ഐആറുകൾ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. മാത്രമല്ല, സംസ്ഥാനത്തിനു പുറത്തേക്ക് കേസിന്റെ വിചാരണ മാറ്റാൻ ഇഡി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഭരണസംവിധാനം വലിയ തോതിൽ കേസിൽ ദുരുപയോഗം ചെയ്യുന്നു, ഇഡി ഉദ്യോഗസ്ഥരെ അവരുടെ ചുമതല നിറവേറ്റുന്നതിൽ നിന്നും സംസ്ഥാന പൊലീസ് തടയുന്നു എന്നീ കാര്യങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോൾ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ധനമന്ത്രാലയം വ്യക്തമാക്കി.