വാഷിങ്ടൺ: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ താത്ക്കാലിക വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് ധാരണയുണ്ടായതായി ഒരു അമേരിക്കൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ വിഷയത്തിൽ വ്യക്തത വരുത്തി വൈറ്റ് ഹൗസ് വക്താവും ദേശീയ സുരക്ഷാ കൗൺസിൽ അംഗവുമായ അഡ്രിയെന്ന വാട്സൺ. വെടിനിർത്തലുമായി ബന്ധപ്പെട്ട് നിലവിൽ യാതൊരു ധാരണയിൽ എത്തിയിട്ടില്ലെന്നും അമേരിക്ക ഇതിനുവേണ്ടി ഇരുഭാഗങ്ങളിലുമായി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തടവിൽ പാർപ്പിച്ചിരിക്കുന്ന 50 പേരെ കൈമാറുമെന്നും അഞ്ച് ദിവസത്തെ വെടിനിർത്തൽ ധാരണയിൽ ഇരുഭാഗങ്ങളും എത്തി എന്ന തരത്തിൽ കഴിഞ്ഞ ദിവസം അമേരിക്കൻ വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഓരോ 24 മണിക്കൂറിലും ചെറുസംഘങ്ങളായി തടവിൽ പാർപ്പിച്ചവരെ മോചിപ്പിക്കുമെന്നായിരുന്നു വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട്. അമ്പതിലേറെ തടവുകാരെ ഇത്തരത്തിൽ മോചിപ്പിക്കുമെന്ന് ആറുപേജുള്ള കരാർ പത്രത്തിൽ പറയുന്നതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
നേരത്തെ വാർത്തകൾ നിഷേധിച്ചു കൊണ്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെ മുന്നോട്ട് വന്നിരുന്നു. പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ടൈംസ് ഓഫ് ഇസ്രയേൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തു.