വയനാട്: മാനന്തവാടിയിൽ ഒരാളുടെ ജീവനെടുത്ത കൊലയാളി കാട്ടാനയെ മയക്കുവെടി വയ്‌ക്കാനുള്ള ഉത്തരവ് പുറത്തിറങ്ങി. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് മയക്കുവെടി വയ്‌ക്കാനുള്ള ഉത്തരവ് പുറത്തിറക്കിയത്. മയക്കുവെടി വച്ചത്തിന് ശേഷം കാട്ടാനയെ ഉൾവനത്തിൽ തുറന്ന് വിടും. ഇതിനായി മുത്തങ്ങയിൽ നിന്ന് രണ്ട് കുങ്കിയാനകളെ പടമലയിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. മയക്കുവെടിവയ്‌ക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞതായി വനംവകുപ്പ് അറിയിച്ചു.
ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് പടമലയിലെ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയത്. തുടർന്നാണ് അജീഷിനെ ചവിട്ടി കൊന്നത്. കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് അജീഷ് മരിച്ചത്. മൃതദേഹവും വഹിച്ച് കൊണ്ട് മാനന്തവാടിയിൽ കനത്ത പ്രതിഷേധമാണ് നാട്ടുകാർ നടത്തുന്നത്.