ഹൈദരാബാദ് : ട്രാൻസ്ജെൻഡറായ ഭർത്താവിനെ വാടകക്കൊലയാളികൾക്ക് പണം നൽകി കൊലപ്പെടുത്തിയ യുവതിയും കൂട്ടാളികളും പിടിയിലായി. തെലങ്കാനയിലെ സിദ്ധിപേട്ടിലാണ് വിചിത്ര സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദമ്പതികൾക്ക് കുഞ്ഞുങ്ങളുണ്ടായ ശേഷം ഭർത്താവ് ലിംഗമാറ്റം ശസ്ത്ര ക്രിയ ചെയ്ത് സ്ത്രീ ആയി മാറിയിരുന്നു. തുടർന്ന് ഭർത്താവിൽ നിന്നു ജീവനാംശം ലഭിക്കണമെന്ന് ആവശ്യപ്പെട്ട ഭാര്യയെ ഭർത്താവ് ജോലി സ്ഥലത്തെത്തി ശല്യപ്പെടുത്തുകയും തുടർന്ന് ഇവരുടെ ജോലി നഷ്ടമാകുകയും ചെയ്തു. ഇതാണ് കൃത്യത്തിന് പ്രകോപനമായത്.
സംഭവത്തിൽ സ്വകാര്യ സ്‌കൂളിൽ അക്കൗണ്ടന്റായ വേദശ്രീ (30), ഇവരുടെ സഹായികളായ രണ്ടു പുരുഷന്മാർ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. വേദശ്രീയുടെ ഭർത്താവും ട്രാൻസ്ജെൻഡറായ വെങ്കടേഷ് (റോജ– 35) ആണ് കൊല്ലപ്പെട്ടത്. വെങ്കടേഷിനെ കൊലപ്പെടുത്താൻ 18 ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് വേദശ്രീ വാടകക്കൊലയാളികളെ ഏർപ്പെടുത്തിയത്. ഇതിൽ 4.6 ലക്ഷം രൂപ കൈമാറി. വെങ്കടേഷിനെ ബീയർ കുടിപ്പിച്ച് മയക്കിയശേഷം ഉറക്കത്തിൽ തലയണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഡിസംബർ 11നു നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.
2014ലാണ് വേദശ്രീയും വെങ്കടേഷും വിവാഹിതരായത്. 2015ൽ ഇവർക്ക് കുഞ്ഞു പിറന്നു. എന്നാൽ 2019 ൽ, വെങ്കടേഷ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും സ്ത്രീ ആയി മാറി റോജ എന്ന പേരു സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ഇവർ വേർപിരിഞ്ഞു കഴിയുകയായിരുന്നു. ഭർത്താവിൽനിന്നു ജീവനാംശം ലഭിക്കണമെന്ന് ആവശ്യപ്പെട്ട വേദശ്രീയെ, വെങ്കടേഷ് സ്കൂളിലെത്തി നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നു. ഇതോടെ വേദശ്രീയെ സ്കൂൾ അധികൃതർ ജോലിയിൽനിന്നു പുറത്താക്കി. ഇതോടെയാണ് വെങ്കടേഷിനെ കൊലപ്പെടുത്താൻ വേദശ്രീ തീരുമാനിച്ചതെന്നാണ് പ്രാഥമിക വിവരം.