ദില്ലി : ഇന്ത്യയുടെ ബാങ്കിങ് മേഖല സുസ്ഥിരമാണെന്ന് റിസര്‍വ്വ് ബാങ്ക് വ്യക്തമായി . ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് അദാനി കമ്പനികൾ കനത്ത നഷ്ട്ടം നേരിട്ടതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആശങ്കകളുടെ പശ്ചാത്തലത്തിലാണ് ആര്‍.ബി.ഐയുടെ വിശദീകരണം.
മൂലധന ക്ഷമത, പണലഭ്യത, പ്രൊവിഷന്‍ കവറേജ്, പ്രൊഫിറ്റബിലിറ്റി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങള്‍ തൃപ്തികരമായ നിലയിലാണുള്ളതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ആര്‍.ബി.ഐയുടെ മാര്‍ഗനിര്‍ദേശങ്ങളുടെ പരിധിയ്ക്കുള്ളിലാണ് രാജ്യത്തെ ബാങ്കുകള്‍ പ്രവർത്തിക്കുന്നതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.
അതെ സമയം ഇന്ത്യന്‍ ബാങ്കിങ് മേഖലയുടെ സ്ഥിരതയെ കുറിച്ച് ജാഗരൂകരായിരിക്കുമെന്നും നിരീക്ഷണം തുടരുമെന്നും ആര്‍.ബി.ഐ. പ്രസ്താവനയില്‍ പറഞ്ഞു. ബാങ്കിങ് മേഖല മാറ്റങ്ങളെ ഉള്‍ക്കൊള്ളാനാകുന്ന വിധത്തിലും സ്ഥിരതയോടെയുമാണ് നിലകൊള്ളുന്നതെന്നും ആര്‍.ബി.ഐ. കൂട്ടിച്ചേർത്തു.
ബാങ്കിങ് മേഖലയില്‍ പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമാക്കുന്ന ആര്‍.ബി.ഐ, പക്ഷേ അദാനി ഗ്രൂപ്പിനേപ്പറ്റി പ്രസ്താവനയില്‍ പേരെടുത്ത് പരാമർശിച്ചിട്ടില്ല.