വയനാട് : വയനാട്ടിലെ ദുരന്തത്തിൽ അകപ്പെട്ടവരെ രക്ഷിക്കാനായി നിരവധിപേരാണ് രംഗത്തെത്തുന്നത്. രക്ഷാപ്രവർത്തനത്തിൽ സ്ത്രീകൾക്ക് യാതൊന്നും ചെയ്യാനില്ല എന്ന് പറയുന്നവർക്കുള്ള ഉത്തരമായിരുന്നു ഇന്ത്യൻ സൈന്യത്തിലെ വനിതാ ഉദ്യോഗസ്ഥ മേജർ സീത അശോക് ഷെൽക്കെ. സൈന്യത്തിൽ സ്ത്രീ എന്നൊന്നില്ല. സൈന്യത്തിൽ സൈനികർ മാത്രമേ ഉള്ളൂ. ഇന്ത്യൻ സൈന്യത്തിന്റെ ഒരു ഭാഗമെന്ന നിലയിൽ ഈ പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളെ സഹായിക്കുകയെന്നത് തങ്ങളുടെ കടമയാണെന്ന് മേജർ സീത അശോക് ഷെൽക്കെ പറയുന്നു.
ഞാൻ ഒരു പട്ടാളക്കാരിയാണ്. തന്റെ കടമയെന്താണോ അതാണ് താൻ ചെയ്യുന്നതെന്നും മേജർ സീത അശോക് ഷെൽക്കെ വ്യക്തമാക്കി. പ്രളയസാധ്യതയുള്ള സ്ഥലത്ത് പുഴയ്ക്ക് കുറുകെ പാലം നിർമ്മിക്കുക എന്നത് ഏറെ വെല്ലുവിളിയായിരുന്നു. ഗതാഗതം താറുമാറായത് കൊണ്ടുതന്നെ പാലത്തിന്റെ ഭാഗങ്ങൾ എത്തിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടു. അതിനോടൊപ്പം തുടർച്ചയായ മഴയും പാലനിർമാണത്തിന് വെല്ലുവിളിയായിരുന്നുവെന്നും മേജർ സീത അശോക് ഷെൽക്കെ പറയുന്നു.
മൃതദേഹങ്ങളെയും ജീവനുള്ളവരെയുമെല്ലാം കൊണ്ടുപോകാൻ ഈ ഒരു മാർഗം മാത്രമേ ഉണ്ടായിരുന്നു. ഗ്രാമവാസികളോടും പ്രാദേശിക അധികൃതരോടും സംസ്ഥാന സർക്കാരിനോടുമെല്ലാം നന്ദി പറയേണ്ടതുണ്ട്. ഇവിടുത്തെ സാധാരണ ജനങ്ങൾ അവരെക്കൊണ്ട് കഴിയുന്ന എല്ലാ രീതിയിലും ഞങ്ങളെ സഹായിച്ചുവെന്നും മേജർ സീത അശോക് ഷെൽക്കെ പറയുന്നു. അതേസമയം, ആർ തമ്പി ഉൾപ്പെടെയുള്ള ഓരോ ജവാന്മാരും ഉൾക്കൊള്ളുന്ന ടീമിലെ ഒരു അംഗം മാത്രമാണ്. ഞങ്ങളുടെ സൈനികർ രാത്രിയും പകലും ഈ പാലം യാഥാർത്ഥ്യമാക്കാൻ പരിശ്രമിക്കുകയായിരുന്നു. അതിനാൽ തന്നെ അതിയായ അഭിമാനം തോന്നുന്നുവെന്നും മേജർ സീത അശോക് ഷെൽക്കെ പറയുന്നു.

