പ്രതി എത്ര ഉന്നതനായാലും തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് നടത്തുന്നതിൽ തടസമില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ വ്യക്തമാക്കി. ദില്ലി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട അറസ്റ്റിനെതിരായ കെജ്‌രിവാളിന്റെ ഹർജിക്കെതിരെ നൽകിയ സത്യവാങ്മൂലത്തിലാണ് അന്വേഷണ ഏജൻസി ഇക്കാര്യം വ്യക്തമാക്കിയത്. അറസ്റ്റ് തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന വിഷയമല്ലെന്നും ഇഡി വ്യക്തമാക്കി.
“കേസുമായി ബന്ധപ്പെട്ട തെളിവായ 170 മൊബൈൽ ഫോണുകൾ നശിപ്പിക്കപ്പെട്ടു. മുൻകൂർ ജാമ്യം ഹൈക്കോടതി നിഷേധിച്ചതോടെയാണ് അറസ്റ്റ് ചെയ്തതത്. മുഖ്യമന്ത്രിയായ കെജ്‌രിവാൾ ഒമ്പത് സമൻസുകൾ അവഗണിച്ചു. ചോദ്യം ചെയ്യലിൽ നിന്ന് ഓടിയൊളിച്ചു” – ഇഡി കോടതിയിൽ ആരോപിക്കുന്നു. അറസ്റ്റിനെതിരായ കെജ്‌രിവാളിന്റെ ഹർജി തള്ളണമെന്നും സുപ്രീം കോടതിയിൽ നൽകിയ സത്യാവാങ്മൂലത്തിൽ ഇഡി പറയുന്നു.