കോട്ടയം: തിരുവല്ലയിലെ കൊലപാതം സിപിഎം ആർഎസ്എസിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. പാലാ ബിഷപ്പിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..
‘കേസിൽ പ്രതികളിൽ ഒരാൾക്ക് നേരത്തെ യുവമോർച്ചയുമായി ബന്ധമുണ്ടായിരുന്നു. എന്നാൽ അയാളെ പിന്നീട് പാർട്ടി പുറത്താക്കി. മറ്റ് പ്രതികൾക്കൊന്നും ബിജെപിയുമായി ഒരു തരത്തിലുള്ള ബന്ധവുമില്ല. അറസ്റ്റിലായവരിൽ കൂടുതലും സിപിഎം പ്രവർത്തകരാണ്. എന്നാൽ സിപിഎം പോലീസിനെ ഭീഷണിപ്പെടുത്തി ഇതിൽ തിരിമറി നടത്തിയിരിക്കുയാണ്. ഇത് പാർട്ടി തന്നെ ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ ഫോൺ സംഭാഷണങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ പേരിൽ ബിജെപിയെയും ആർഎസ്എസിനേയും കരിവാരിത്തേക്കാൻ ശ്രമിക്കരുത്. പെരിയയിൽ തോറ്റതിന് തിരുവല്ലയിൽ കണക്ക് തീർക്കാൻ വേണ്ടി വരരുത്.
തിരുവല്ല ശാന്തമായിട്ടുള്ള പ്രദേശമാണ്. അവിടെ സംഘർഷം സൃഷ്ടിക്കാൻ മാർക്‌സിസ്റ്റ് പാർട്ടി ശ്രമിക്കരുത്. ഇത്തരത്തിലുള്ള കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ മാഫിയകളെയും കഞ്ചാവ് കടത്തുകാരെയും ഇല്ലാതാക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ വിശദമായ അന്വേഷണമാണ് നടത്തേണ്ടത്. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന ന്യായം എല്ലാ കാലത്തും വിലപ്പോവില്ല. പണ്ട് സിപിഎം നേതാക്കളെ കൊന്നത് ആർഎസ്എസ് ആണെന്ന് പറയുമ്പോൾ ജനങ്ങൾ വിശ്വസിച്ചിട്ടുണ്ടാകും. എന്നാൽ ഇപ്പോൾ ജനങ്ങൾ അത് വിശ്വസിക്കില്ല’- മുരളീധരൻ വ്യക്തമാക്കി.