Sunday, May 19, 2024
spot_img

തിരുവനന്തപുരത്തിന് ശശി തരൂരിനെ മടുത്തു; വിജയിച്ചു കഴിഞ്ഞാല്‍ തരൂര്‍ കോണ്‍ഗ്രസ് വിടും; വെളിപ്പെടുത്തലുമായി വിമത സ്ഥാനാര്‍ത്ഥി ഷൈന്‍ലാല്‍

തിരുവനന്തപുരം: വിജയിച്ചു കഴിഞ്ഞാല്‍ ശശി തരൂര്‍ കോണ്‍ഗ്രസ് വിടുമെന്ന് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് വിമതന്‍ അഡ്വ. ഷൈന്‍ലാല്‍. ഇതിനായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ ഉള്‍പ്പടെ ഉളളവരുമായി ശശി തരൂര്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞതായും ഷൈന്‍ലാല്‍ ആരോപിച്ചു. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ച് വോട്ടു നേടുകയും പിന്നീട് അവരെ തിരിഞ്ഞു നോക്കാതിരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി തിരുവനന്തപുരം എം പി ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനോടുള്ള പ്രതിഷേധമാണ് തന്റെ വിമത സ്ഥാനാര്‍ത്ഥിത്വമെന്നും അഡ്വ. ഷൈന്‍ ലാല്‍ തത്വമയിയോടു പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്നു അഡ്വ. ഷൈന്‍ലാല്‍.സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നു പിന്നോട്ടില്ല, തന്നെ പിന്തുണയ്ക്കുന്നവര്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒട്ടേറെ പേരുണ്ട്. മത്സരിക്കാന്‍ തന്നെയാണ് തീരുമാനം

കഴിഞ്ഞ മൂന്നു തവണയായി 15 വര്‍ഷം ശശി തരൂര്‍ തിരുവനന്തപുരം എംപിയാണ്. എന്തു പ്രയോജനമാണ് മണ്ഡലത്തിനും പാര്‍ട്ടിക്കും അദ്ദേഹത്തെക്കൊണ്ട് ഉണ്ടായത്..? കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചു വിജയിക്കുന്ന ആളിനെ പിന്നീട് രാഷ്ട്രീയ എതിരാളികളുടെ നിരയില്‍ കാണാനുള്ള കരുത്ത് ഇല്ലാത്തതിനാലാണ് താന്‍ പാര്‍ട്ടി വിട്ടതെന്നും അഡ്വക്കേററ് ഷൈന്‍ ലാല്‍ വിശദീകരിക്കുന്നു. ഉത്തമ ബോദ്ധ്യത്തോടെയാണ് കോണ്‍ഗ്രസ് നേതാവും മൂന്നു തവണ കോണ്‍ഗ്രസ് എം പിയുമായ ശശി തരൂരിനെതിരേ ഈ ആരോപണം ഉന്നയിക്കുന്നത്. ശശി തരൂരോ കോണ്‍ഗ്രസ് ഭാരവാഹികളോ ഈ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടില്ല. അതു സൂചിപ്പിക്കുന്നത് ആരോപണങ്ങള്‍ ശരിയാണ് എന്നതാണ്. ഇല്ലെങ്കില്‍ മറുപടി ഉണ്ടാകുമല്ലോ….. ഷൈന്‍ ലാല്‍ പറയുന്നു. ആരെങ്കിലും മറുപടി പറഞ്ഞാല്‍ വിശദാംശങ്ങള്‍ കൂടുതല്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു

കോണ്‍ഗ്രസ് നേതൃത്വത്തോട് കലഹിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന ഷൈന്‍ ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് കോണ്‍ഗ്രസിന്റെ ജില്ലാ നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. ക്രിസ്ത്യന്‍ നാടാര്‍, ലാറ്റിന്‍ വിഭാഗത്തില്‍ ഗണ്യമായ സ്വാധീനമുള്ള യുവ നേതാവാണ് ഇദ്ദേഹം. സ്വന്തം നിലപാടു പ്രഖ്യാപിക്കാനായി വിളിച്ചു കൂട്ടിയ സമ്മേളനത്തില്‍ നൂറു കണക്കിനു പേര്‍ പങ്കെടുത്തിരുന്നു. കടലോര മേഖലയിലെ ജനങ്ങളെ ശശി തരൂര്‍ കബളിപ്പിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. അടുത്തു തന്നെ ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്ന ഔദ്യോഗിക സ്ഥാനാര്‍ത്ഥിയോടുള്ള തന്റെ പ്രതിഷേധമാണ് തന്റെ വിമത സ്ഥാനാര്‍ത്ഥിത്വമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

കടലോരമേഖലയില്‍നിന്നുള്ള വോട്ടുകളാണ് ശശിതരൂരിനെ മൂന്നു തവണയും വിജയിപ്പിച്ചത്. മുന്‍ തെരഞ്ഞെടുപ്പു പ്രചരണങ്ങളില്‍ സജീവമായിരുന്ന തനിക്ക് ഒട്ടേറെ വിവരങ്ങള്‍ അറിയാം. പെട്ടെന്നു പ്രതികരിക്കുന്ന ജനങ്ങളാണ് ഈ മേഖലയില്‍ ഉള്ളത്. സൗജന്യങ്ങള്‍ വാരിവിതറിയും പണവും മദ്യവും നല്‍കിയുമാണ് തരൂര്‍ ഈ മേഖലയിലെ വോട്ടുകള്‍ സ്വന്തമാക്കിയതെന്നും ഷൈന്‍ ആരോപിക്കുന്നു. യഥാര്‍ത്ഥത്തില്‍ ശശി തരൂരിനെ ജനങ്ങള്‍ക്കു മടുത്തിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രചരണയോഗങ്ങളില്‍ പോലും ആളില്ലാതാവുന്നതിന്റെ കാരണം ഇതാണ്. സോഷ്യല്‍മീഡിയയിലും മറ്റും ഒട്ടേറെ ദൃശ്യങ്ങള്‍ കാണുന്നുണ്ടല്ലോ. തന്റെ വാദങ്ങള്‍ തള്ളുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് തെരഞ്ഞടുപ്പു കഴിയുമ്പോള്‍ യാഥാര്‍ത്്ഥ്യം മനസ്സിലാവും. തന്നെ അവര്‍ക്കു തിരിച്ചു വിളിക്കേണ്ടി വരും. ഷൈന്‍ വ്യക്തമാക്കി

Related Articles

Latest Articles