തിരുവനന്തപുരം: തുമ്പ കടപ്പുറത്ത് വീണ്ടും കൂറ്റന്‍ സ്രാവ് അടിഞ്ഞു. കഴിഞ്ഞ ദിവസം സ്രാവ് അടിഞ്ഞ അതേ സ്ഥലത്താണ് കൂറ്റന്‍ സ്രാവ് അടിഞ്ഞത്. മത്സ്യത്തൊഴിലാളികളുടെ കമ്പവലയില്‍ കുരുങ്ങിയാണ് സ്രാവ് കരയ്ക്കടിഞ്ഞത്. കരയ്ക്കടിഞ്ഞ കൂറ്റൻ സ്രാവിന് ജീവനുണ്ടായിരുന്നു. ഇതിനെ മത്സ്യ തൊഴിലാളികള്‍ ചേർന്ന് കടലിലേക്ക് തിരിച്ചു വിട്ടു. ഒന്നര ക്വിന്റലിലേറെ തൂക്കം വരുന്ന സ്രാവാണ് ഇന്നും കരയ്ക്കടിഞ്ഞത്.
കഴിഞ്ഞ ദിവസം തീരത്തടിഞ്ഞ സ്രാവിനെ ജീവനോടെ തന്നെ കടലിലേക്ക് തിരിച്ചയക്കാനുള്ള ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.
തുമ്പയില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോയ മല്‍സ്യതൊഴിലാളികളുടെ കമ്പവലയില്‍ കുരുങ്ങിയ ഉടുമ്പൻ സ്രാവാണ് കഴിഞ്ഞ ദിവസം കരയ്ക്കടിഞ്ഞത്. കരയ്ക്കടിഞ്ഞ സമയത്ത് സ്രാവിന് ജീവനുണ്ടായിരിന്നു.
മത്സ്യതൊഴിലാളികള്‍ സ്രാവിനെ തള്ളി തീരക്കടലില്‍ എത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ചെകിളയില്‍ മണല്‍ കയറി കരയ്ക്കടിഞ്ഞ സ്രാവ് മണിക്കൂറുകള്‍ക്കകം ചാവുകയായിരുന്നു.
തുടര്‍ന്ന് കരയില്‍ കുഴിച്ചിടാനായി നാട്ടുകാര്‍ കഠിനംകുളം ഗ്രാമപഞ്ചായത്തില്‍ അറിയിച്ചു. ഞായറാഴ്ച ആയതിനാല്‍ നൂറുകണക്കിന് ആളുകളാണ് കൂറ്റന്‍ സ്രാവിനെ കാണാനെത്തിയത്.