ദില്ലി : ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റ് ബ്രിജ്ഭൂഷൺ ശരൺ സിങിനും പരിശീലകർക്കുമെതിരെ ലൈംഗിക ആരോപണവുമായി 200-ഓളം ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി എത്തിയ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനോട് ഇറങ്ങിപ്പോവാൻ ആവശ്യപ്പെട്ട് സമരക്കാർ. ‘‘ദയവായി ഇറങ്ങിപ്പോകൂ മാഡം. ഇതിനെ രാഷ്ട്രീയമാക്കരുതെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു. ഇത് കായികതാരങ്ങളുടെ പ്രതിഷേധമാണ്’’– ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവ് ബജ്‌രംഗ് പുനിയ പറഞ്ഞു. പ്രതിഷേധത്തിന്റെ രണ്ടാം ദിവസത്തിലാണ് ഐക്യ ദാർഢ്യവുമായി വൃന്ദ കാരാട്ട് ഡൽഹിയിലെ ജന്തർ മന്തറിലെ സമരവേദിയിലെത്തിയത്.
‘‘ലൈംഗികാതിക്രമത്തിനും സ്ത്രീകളെ അപമാനിക്കുന്നതിനും എതിരായ പോരാട്ടത്തിലാണ്. അതിനാൽ, സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടാൻ ഞങ്ങൾ ഇവിടെയുണ്ട്’’ എന്നും പിന്നീട് വൃന്ദ കാരാട്ട് പ്രതികരിച്ചു. ‘‘ഗുസ്തി താരങ്ങൾ ഇവിടെ വന്ന് സമരം ചെയ്യാൻ നിർബന്ധിതരാകുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ഏതു സർക്കാരായാലും സ്ത്രീകളുടെ പരാതിയിൽ നടപടി ഉറപ്പാക്കണം. അന്വേഷണം അവസാനിക്കുന്നതുവരെ കുറ്റാരോപിതനായ വ്യക്തിയെ മാറ്റി നിർത്തണം’’–വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.