തൊടുപുഴ: തൊടുപുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോ രണ്ടാഴ്ചക്കകം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകും. ഇതിനായുള്ള നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഗതാഗതമന്ത്രി ആന്‍റണി രാജുവാണ് ഡിപ്പോയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഇവിടെ ഫോണ്‍ കണക്ഷന്‍ മാറ്റി സ്ഥാപിക്കലാണ് ആദ്യം പൂര്‍ത്തിയാക്കാനുള്ളത്.
നെറ്റ് കണക്ഷന്‍ ഉള്‍പ്പെടെ സജ്ജമായശേഷമേ ഡി.ടി.ഒ ഓഫിസും ഇവിടേക്ക് മാറ്റി സ്ഥാപിക്കയുള്ളൂ. ജല അതോറിറ്റിയില്‍ പണം അടച്ച് കുടിവെള്ള കണക്ഷന്‍ എടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതിനായി തുക അനുവദിച്ചിട്ടുണ്ടെന്നും അടുത്ത ദിവസം തന്നെ കണക്ഷന്‍ ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
താല്‍ക്കാലിക സ്റ്റാന്‍ഡില്‍നിന്ന് നിലവിൽ ബസുകള്‍ പുറപ്പെടുന്നത്. മൂപ്പില്‍കടവ് റോഡില്‍നിന്ന് ബസുകള്‍ ഡിപ്പോയില്‍ പ്രവേശിച്ച് ഇടുക്കി റോഡിലൂടെ പുറത്തേക്ക് പോകുന്ന രീതിയിലാണ് ഇപ്പോള്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.